ദുബായ്: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച്ച; 3 കായിക സ്ഥാപനങ്ങൾക്ക് പിഴ; ഒരു സ്ഥാപനം അടച്ചു

UAE

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് കായിക സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും, ഒരു സ്ഥാപനം അടച്ച് പൂട്ടിയതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായ് ഇക്കണോമി, ദുബായ് സ്പോർട്സ് കൗൺസിൽ, ദുബായ് മുൻസിപ്പാലിറ്റി എന്നിവർ സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഈ സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്.

മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം എന്നിവയിലെ വീഴ്ചകൾക്കാണ് ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്. തുടർച്ചയായി സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചകൾ വരുത്തിയതിനാണ് ഒരു ഫിറ്റ്നസ് കേന്ദ്രം അടച്ച് പൂട്ടാൻ അധികൃതർ ഉത്തരവിട്ടത്. ദുബായിലുടനീളമുള്ള സ്പോർട്സ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 3 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

തുടർച്ചയായുള്ള പരിശോധനകളുടെ ഫലമായി നിയമലംഘനങ്ങൾ കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി. ഭൂരിഭാഗം സ്ഥാപനങ്ങളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കണിശമായി നടപ്പിലാക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം പരിശോധനാ നടപടികൾ രോഗപ്രതിരോധത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചതായും അധികൃതർ അറിയിച്ചു.

കൃത്യമായ അണുനശീകരണം, മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ അധികൃതർ സ്പോർട്സ് കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനും, ശരീരോഷ്മാവ് പരിശോധിക്കാനും, കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള സാനിറ്റൈസറുകൾ ഉറപ്പാക്കാനും, സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച അടയാളങ്ങൾ പ്രദർശിപ്പിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.