അബുദാബി: COVID-19 രോഗബാധ സംശയിക്കപ്പെടുന്ന വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും

UAE

COVID-19 രോഗബാധ സംശയിക്കപ്പെടുന്ന എമിറേറ്റിലെ വിദ്യാലയങ്ങളിലെ അധ്യയനം, മുൻകരുതൽ നടപടി എന്ന നിലയിൽ, വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. രോഗബാധ സംശയിക്കുന്നവരുടെ ലാബ് പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്നത് വരെ ഇത്തരം വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതാണ്.

ഇത്തരത്തിൽ വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് അധ്യയനം മാറ്റുന്ന വിദ്യാലയങ്ങളിൽ നിന്ന്, പഠനരീതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നതിനായി, രക്ഷിതാക്കളെ നേരിട്ട് ബന്ധപ്പെടുന്നതാണെന്നും കമ്മിറ്റി വ്യക്തമാക്കി. വിദ്യാലയങ്ങളിൽ COVID-19 രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കത്തിനിടയാകുന്ന സാഹചര്യങ്ങളിലും രക്ഷിതാക്കളുമായി വിദ്യാലയങ്ങളിൽ നിന്ന് ബന്ധപ്പെടുന്നതാണ്.

ഇത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും, വ്യക്തികളുടെയും, വിദ്യാലയങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന വിവരങ്ങൾ ഉടനടി അധികൃതരോട് പങ്ക് വെക്കാൻ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും അധ്യാപകരുടെയോ, ജീവനക്കാരുടെയോ, വിദ്യാർത്ഥികളുടെയോ കുടുംബാംഗങ്ങൾക്കിടയിൽ രോഗബാധ സ്ഥിരീകരിക്കുകയോ, രോഗലക്ഷണങ്ങൾ പ്രകടമാകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, വിദ്യാലയങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ആരോഗ്യ നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും കമ്മിറ്റി വ്യക്തമാക്കി.

പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി, അധ്യാപകരുൾപ്പടെയുള്ള വിദ്യാലയ ജീവനക്കാർക്കിടയിൽ നടത്തിയ COVID-19 പരിശോധനകളിൽ രോഗബാധിതരെന്നു സംശയിക്കുന്ന കേസുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിവിധ എമിറേറ്റുകളിലെ ഏതാനം വിദ്യാലയങ്ങളിലെ അധ്യയനം വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചിരുന്നു.