ഒമാൻ: മധുര പാനീയങ്ങൾക്കുള്ള 50% നികുതി ഒക്ടോബർ 1 മുതൽ നടപ്പിലാക്കും

GCC News

രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക്, ഒക്ടോബർ 1 മുതൽ 50 ശതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്തുന്നതാണ്. പഞ്ചസാര, അല്ലെങ്കിൽ മറ്റു പ്രകൃതിദത്തമായതോ, അല്ലാത്തതോ ആയ മധുരം നൽകുന്ന പദാർത്ഥങ്ങൾ എന്നിവ അടങ്ങിയ എല്ലാ പാനീയങ്ങൾക്കും ഈ നികുതി ബാധകമായിരിക്കുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി ജൂൺ 18-ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച നിർദ്ദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതിനെത്തുടർന്ന്, ഒക്ടോബർ 1 മുതൽ ഈ നികുതി നിലവിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി ചെയർമാൻ സുൽത്താൻ അൽ ഹബ്സി വ്യക്തമാക്കിയിരുന്നു.

കാനുകളിലും, കുപ്പികളിലും ലഭ്യമാകുന്ന മധുര പാനീയങ്ങൾ, പഴച്ചാറുകൾ, എനർജി ഡ്രിങ്കുകൾ മുതലായവയ്ക്ക് ഈ തീരുവ ബാധകമാകുന്നതാണ്. ഇത്തരം പാനീയങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന കുറക്കിയ രൂപത്തിലുള്ള സത്തുകൾ, പൊടികൾ, ജെൽ മുതലായവയും ഈ തീരുവയുടെ കീഴിൽ വരുന്നതാണ്.

100% പ്രകൃതിദത്തമായ പഴച്ചാറുകൾ, പാൽ, 75%-ത്തിനു മുകളിൽ പാൽ അടങ്ങിയ പാനീയങ്ങൾ, ലബാൻ എന്നിവയ്ക്ക് ഈ നികുതി ബാധകമല്ല. ചികിത്സയുടെ ഭാഗമായുള്ള പാനീയങ്ങൾ, പോഷക മൂല്യമടങ്ങിയ പാനീയങ്ങൾ, പഥ്യാഹാരപരമായ പാനീയങ്ങൾ മുതലായവയെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മധുരപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നികുതി ചുമത്താനുള്ള തീരുമാനം.

ഈ നികുതി നിലവിൽ വരുന്നതോടെ, ഒമാൻ, ജി സി സി രാജ്യങ്ങളിൽ മധുര പാനീയങ്ങൾക്ക് ഇത്തരത്തിൽ പഞ്ചസാര തീരുവ ഏർപ്പെടുത്തുന്ന മൂന്നാമത്തെ രാജ്യമായി മാറുന്നതാണ്. നിലവിൽ യു എ ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും മധുര പാനീയങ്ങൾക്ക് നികുതി ചുമത്തിയിട്ടുണ്ട്.