ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനുള്ള മൂന്നാം ഘട്ട സർവേ ആരംഭിക്കുന്നു

GCC News

ഒമാനിലെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായതായും, മൂന്നാം ഘട്ടം സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യവ്യാപകമായി നടത്തുന്ന ഈ സർവേയുടെ ആദ്യ ഘട്ടം ജൂലൈ 12-നും, രണ്ടാം ഘട്ടം ഓഗസ്റ്റ് 16-നും ആരംഭിച്ചിരുന്നു.

ആദ്യ രണ്ട് ഘട്ടങ്ങളിലും ജനങ്ങൾക്കിടയിൽ ദേശീയ സർവേയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സാധിച്ചതായും, ഈ നടപടിയോട് സമൂഹം മികച്ച രീതിയിൽ പ്രതികരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ പ്രായ വിഭാഗങ്ങളിലുള്ളവരുടെ ഇടയിലെ രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനും, രാജ്യത്തെ COVID-19 രോഗത്തിന്റെ വ്യാപനത്തിന്റെ വ്യാപ്‌തി മനസ്സിലാക്കുന്നതിനുമാണ് ഈ സർവേയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

സർവേയുടെ ആദ്യ ഘട്ടങ്ങളിൽ ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് ഒമാനിലെ സമൂഹത്തിൽ ഏതാണ്ട് 6 ശതമാനം പേരിൽ രോഗം പ്രകടമായതായി മന്ത്രാലയം കൂട്ടിച്ചേർത്തു. വിവിധ ഗവർണറേറ്റുകളിലെ ജനങ്ങൾക്കിടയിലെ രോഗവ്യാപനം മനസ്സിലാക്കുന്നതിനും, രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവരിലെ രോഗനിരക്ക് പഠനവിധേയമാക്കുന്നതിനും ഈ വിവരശേഖരണം സഹായകമായതായും മന്ത്രാലയം അറിയിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ Tarassud+ എന്ന ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

സർവേയുടെ ആദ്യ ഘട്ടങ്ങളിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള, വിവിധ പ്രായത്തിലുള്ള പൗരന്മാരും, നിവാസികളുമായവർ പങ്കെടുത്തതായി മന്ത്രാലയം അറിയിച്ചു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ നൽകുന്ന, ഓരോ ഗവർണറേറ്റുമായി ബന്ധപ്പെട്ട ജനസംഖ്യാ വിവരങ്ങളിൽ നിന്ന്, ക്രമരഹിതമായി തിരഞ്ഞെടുക്കുന്നവരുടെ വിവരങ്ങളും, സാമ്പിളുകളുമാണ് സർവേയുടെ ഭാഗമായി ശേഖരിക്കുന്നത്. സർവേയിൽ പങ്കെടുക്കാത്തവർക്ക് നിയമനടപടികളൊന്നും നേരിടേണ്ടി വരില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

സർവേയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കുന്നവരെ ആരോഗ്യ മന്ത്രാലയം SMS വഴി അറിയിക്കുന്നതാണ്. ഇതിനു ശേഷം മന്ത്രാലയത്തിൽ നിന്ന് നേരിട്ട് ഇവരെ ഫോണിലൂടെ ബന്ധപ്പെടുന്നതാണ്. സർവേയുടെ ഭാഗമാകാൻ സമ്മതം അറിയിക്കുന്നവർക്ക്, അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നതിനു നിർദ്ദേശം നൽകുകയും, അവിടെ വെച്ച് വിവര ശേഖരണവും, സാമ്പിൾ ശേഖരണവും നടത്തുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. സാമ്പിൾ ശേഖരിച്ച ശേഷം സർവേയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ഐസൊലേഷൻ ആവശ്യമില്ലെന്നും, ട്രാക്കിംഗ് ബ്രേസ്‌ലെറ്റ് പോലെയുള്ള നിരീക്ഷണ ഉപകരണങ്ങൾ ഇവരിൽ ഉപയോഗിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സഹായവും സർവേയുടെ ഭാഗമായി മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്.

4 ഘട്ടങ്ങളായി നടപ്പിലാക്കുന്ന ഈ സർവേയിൽ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും, വിലായത്തുകളിലും വിവിധ പ്രായത്തിൽപ്പെട്ടവരുടെ ഇടയിൽ ജനസംഖ്യാപരമായ വിവര ശേഖരണവും, രക്തസാമ്പിളുകളുടെ ശേഖരണവും നടപ്പിലാക്കും.5 ദിവസം വീതം നീണ്ടു നിൽക്കുന്ന ഓരോ ഘട്ടങ്ങളിലും, 5000-ത്തിൽ പരം സാമ്പിളുകളാണ് പരിശോധനകൾക്കായി ശേഖരിക്കുന്നത്. ഓരോ ഘട്ടത്തിനും ശേഷം രണ്ടാഴ്ച്ച ഇടവേളയിട്ടാണ് സർവേ നടപ്പിലാക്കുക.