COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 8 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

UAE

എമിറേറ്റിലെ വാണിജ്യ മേഖലയിൽ കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 8 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി. രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദുബായ് ഇക്കണോമിയുടെ പരിശോധനകൾ എമിറേറ്റിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും തുടരുകയാണ്.

വാണിജ്യ സ്ഥാപനങ്ങളിൽ ഒക്ടോബർ 3-ന്, നടത്തിയ പരിശോധനകളിലാണ് ദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ ഈ വീഴ്ച്ചകൾ കണ്ടെത്തിയത്. ഈ പരിശോധനകളിൽ 656 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. ഉം രമൂൽ, അയാൽ നാസിർ മേഖലകളിലെ വാണിജ്യ കേന്ദ്രങ്ങൾ, ചില്ലറ വില്പനശാലകൾ മുതലായ ഇടങ്ങളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ജീവനക്കാർക്കിടയിലെ മാസ്കുകളുടെ ഉപയോഗത്തിലുള്ള വീഴ്ചകൾക്കാണ് 7 വ്യാപാര സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്. സാമൂഹിക അകലം ഉറപ്പാക്കുന്നതിലെ വീഴ്ചകൾക്ക് ഒരു സ്ഥാപനത്തിന് പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു. സാമൂഹിക അകലം ഓർമ്മപ്പെടുത്തുന്നതിനായുള്ള അടയാള സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 13 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ വ്യക്തമാക്കി.

പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, https://consumerrights.ae/ എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.