ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ ആരംഭിച്ചു

GCC News

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2022 ജൂൺ 1, ബുധനാഴ്ച മുതൽ ആരംഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. വേനൽ ചൂട് രൂക്ഷമാകുന്ന മാസങ്ങളിൽ നടപ്പിലാക്കുന്ന ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2022 ജൂൺ 1 മുതൽ 2022 ഓഗസ്റ്റ് മാസം അവസാനം വരെ നീണ്ട് നിൽക്കുന്നതാണ്.

“വെയിൽ ഏൽക്കുന്ന രീതിയിൽ, തുറന്ന ഇടങ്ങളിൽ തൊഴിലെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, 2022 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ദിനവും ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:30 വരെയുള്ള സമയങ്ങളിൽ തൊഴിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്. “, രാജ്യത്തെ കെട്ടിടനിർമ്മാണ മേഖല ഉൾപ്പടെയുള്ള പുറം തൊഴിൽ പ്രവർത്തന മേഖലകളിലെ സ്ഥാപനങ്ങളെ ഇക്കാര്യം ഓർമ്മപ്പെടുത്തി കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി. 2022 ജൂൺ 1-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഒമാനിലെ ഔദ്യോഗിക ഉത്തരവ് ‘286/2008’-ലെ ആർട്ടിക്കിൾ 16 പ്രകാരം വേനൽമാസങ്ങളിൽ സൂര്യതപം ഏൽക്കാനിടയുള്ള സമയങ്ങളിൽ തൊഴിലാളികൾ തുറന്ന ഇടങ്ങളിൽ ജോലിചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118 പ്രകാരം കനത്ത പിഴ ചുമത്തുന്നതാണ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഇരട്ടി പിഴ ഈടാക്കുന്നതാണ്.