കേരളം: കൊറോണാ വൈറസ് പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ സമഗ്രമായ ഭാവി തന്ത്രങ്ങൾ ആവശ്യം

Kerala News

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ സമഗ്രമായ ഭാവി തന്ത്രം ആവിഷ്‌കരിക്കണമെന്നും എല്ലാവരും അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡിന്റെ പ്രത്യാഘാതം നേരിടാനുളള കരുതൽ നടപടികളിലേക്ക് കേരളം ഇപ്പോൾ തന്നെ കടക്കണം.

ഇപ്പോൾ കേരളത്തിന്റെ ഭക്ഷ്യസ്ഥിതി ഭദ്രമാണ്. ചരക്ക് നീക്കവും നടക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ മറ്റു ഭാഗങ്ങളിൽ രോഗം എങ്ങനെ ബാധിക്കുന്നു എന്നതനുസരിച്ചാണ് കേരളത്തിന്റെ ഭക്ഷ്യസ്ഥിതി ഇരിക്കുന്നത്. ഈ സാഹചര്യത്തിൽ കാർഷിക മേഖലയിൽ വലിയ ഇടപെടൽ പ്രധാനമാണ്.

എല്ലാ ഭൂമിയും കൃഷിക്കായി ഉപയോഗിക്കും. ഒരു തദ്ദേശസ്ഥാപന അതിർത്തിയിലും ഭൂമി തരിശിടില്ല. തരിശ് ഭൂമികളിൽ ഉടമകൾ തന്നെ കൃഷിയിറക്കുകയോ തദ്ദേശസ്ഥാപനങ്ങൾ അവരുമായി സംസാരിച്ച് കൃഷി ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയോ വേണം. കൃഷി വകുപ്പും തദ്ദേശസ്ഥാപന വകുപ്പും സഹകരിച്ച് വിപുലമായ പദ്ധതി ആവിഷ്‌കരിക്കും. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് ഉത്പാദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

നെൽക്കൃഷി നല്ല രീതിയിൽ അഭിവൃദ്ധിപ്പെടുത്തണം. രണ്ടു വർഷത്തിനുള്ളിൽ 25000 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി വ്യാപിപ്പിക്കണം. ക്ഷാമത്തെ നേരിടേണ്ടി വന്നാൽ നെൽക്കൃഷി മാത്രം പോര. മറ്റു ധാന്യങ്ങളും പയർവർഗങ്ങളും ഫലവർഗങ്ങളും പച്ചക്കറി കൃഷിയും വേണം. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തമാവണം. കൃഷിയിലേക്ക് യുവജനങ്ങൾ ഉൾപ്പെടെ കൂടുതൽ പേർ കടന്നു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.