കേരളത്തിൽ 29 പേർക്ക് കൂടി COVID-19

Kerala News

കേരളത്തിൽ മെയ് 18, തിങ്കളാഴ്ച 29 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 6 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 21 പേർ വിദേശത്തു നിന്നും (യു.എ.ഇ.-13, മാലി ദ്വീപ്-4, സൗദി-2, കുവൈറ്റ്-1, ഖത്തർ-1) 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-1) വന്നവരാണ്. കണ്ണൂർ ജില്ലയിലെ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിൽ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. ഇതോടെ 130 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 3998 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 58,919 പേരും റെയിൽവേ വഴി 1026 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 65,564 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,789 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 67316 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ 473 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 127 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 45,905 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 44,681 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 5154 സാമ്പിളുകൾ ശേഖരിച്ചതിൽ 5082 സാമ്പിളുകൾ നെഗറ്റീവ് ആയി.

പുതുതായി 6 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, മുതുതല, കാരക്കുറുശി, കോട്ടായി, മുതലമട എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ നിലവിൽ ആകെ 29 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.