അബുദാബി: വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 79 പേർക്ക് ശിക്ഷ

UAE

ഒരു ചൈനീസ് വെബ്‌സൈറ്റിന്റെ വ്യാജ വിലാസം ഉപയോഗിച്ച് കൊണ്ട് വഞ്ചന നടത്തിയ, ഇന്റർനെറ്റ് തട്ടിപ്പിൽ വൈദഗ്ധ്യം നേടിയ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 79 പേരടങ്ങുന്ന സംഘടിത ക്രിമിനൽ സംഘത്തിന് അബുദാബി ശിക്ഷ വിധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ അധികാരപരിധിയുള്ള അബുദാബി ക്രിമിനൽ കോടതിയാണ് ഇവരെ ശിക്ഷിച്ചത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ച് കൊണ്ട് സെക്യൂരിറ്റീസ് ബ്രോക്കറേജ്, ട്രേഡിംഗ് മുതലായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് ഈ സംഘം തട്ടിപ്പുകൾ നടത്തിയിരുന്നത്. കുറ്റാരോപിതരായ വ്യക്തികൾ മറ്റൊരു അജ്ഞാത പ്രതിയുമായി സഹകരിച്ച്, ചൈന ആസ്ഥാനമായുള്ള സെക്യൂരിറ്റീസ് ട്രേഡിംഗിൽ സ്പെഷ്യലൈസ് ചെയ്ത ഒരു വെബ്‌സൈറ്റിന്റെ ഇന്റർനെറ്റ് പ്രോട്ടോക്കോളുകളിൽ കൃത്രിമം കാണിക്കുകയും, മറ്റുള്ളവരുടെ സാങ്കൽപ്പിക വിലാസം ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്യുകയായിരുന്നു.

നിക്ഷേപത്തിന്റെ മൂല്യം വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ ഇരകളെ പ്രേരിപ്പിക്കാൻ വഞ്ചന ഉപയോഗിച്ചതും, ലഭിച്ച തുകയുടെ ഉറവിടം മറച്ചുവെക്കുന്നതിനായി കള്ളപ്പണം വെളുപ്പിക്കൽ എന്ന കുറ്റകൃത്യം നടത്തിയതും ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ ചേർത്താണ് ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. 72 ചൈനീസ് പൗരന്മാർ, ഒരു ജോർദാനിയൻ, രണ്ട് നൈജീരിയക്കാർ, രണ്ട് കാമറൂണിയക്കാർ, ഒരു ഉഗാണ്ടൻ, ഒരു കെനിയക്കാർ എന്നിവരുൾപ്പെടെ കോടതിയിൽ ഹാജരായ 66 പ്രതികൾക്കെതിരെയും, ഹാജരാകാതിരുന്ന 13 പേർക്കെതിരെയുമാണ് കോടതി ശിക്ഷ വിധിച്ചത്.

ഇവർക്ക് മൂന്ന് മുതൽ 15 വർഷം വരെ തടവും, അതത് ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തലും ശിക്ഷയായി ലഭിക്കുന്നതാണ്. ഇതിന് പുറമെ, ഓരോ പ്രതിക്കും 200,000 മുതൽ 10,000,000 ദിർഹം വരെ പിഴയും ചുമത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എല്ലാ ഫണ്ടുകളും, അവരുടെ ബാങ്ക് ബാലൻസുകൾ, റിയൽ എസ്റ്റേറ്റ്, കാറുകൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, വാച്ചുകൾ, ആഭരണങ്ങൾ എന്നിവയും കണ്ടുകെട്ടുന്നതാണ്.

WAM