അബുദാബി: റെസ്റ്ററാൻറ്റ്, കഫെ എന്നിവയ്ക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി

UAE

എമിറേറ്റിലെ റെസ്റ്ററാൻറ്റ്, കഫെ, കോഫീ ഷോപ്പ് മുതലായ സ്ഥാപനങ്ങൾക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു. കർശനമായ കൊറോണ വൈറസ് മുൻകരുതലുകൾ പാലിച്ച് കൊണ്ടായിരിക്കണം ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും ADDED ജൂലൈ 29-നു പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഷോപ്പിംഗ് മാളുകളിലും, പുറത്തും പ്രവർത്തിക്കുന്ന എല്ലാ അംഗീകൃത ഭക്ഷണശാലകൾക്കും ഈ നിർദ്ദേശം ബാധകമാണ്. COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയുടെ നിർദ്ദേശങ്ങളനുസരിച്ചാണ് ഈ തീരുമാനം.

ഇത്തരം സ്ഥാപനങ്ങളിൽ ഉറപ്പാക്കേണ്ട ആരോഗ്യ സുരക്ഷാ നിബന്ധനകളും ADDED അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്:

  • ഇത്തരം സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും രണ്ടാഴ്ച്ച തോറും ലേസർ DPI ടെസ്റ്റിംഗ് നിർബന്ധമാണ്. ഓരോ 2 മണിക്കൂറിലും ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.
  • രോഗസാധ്യതയുള്ള ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ അനുവാദം നൽകരുത്.
  • ദിനവും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി, എല്ലാ ജീവനക്കാരുടെയും ശരീരോഷ്മാവ് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.
  • ബുഫെ സംവിധാനം, ഭക്ഷണ സാമ്പിളുകൾ മുതലായ സേവനങ്ങൾക്ക് അനുവാദം നൽകിയിട്ടില്ല. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (ADAFSA) പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന ഹോട്ടലുകൾക്ക് മാത്രമാണ് ബുഫെ നൽകാൻ അനുമതിയുള്ളത്.
  • മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്.
  • സമൂഹ അകലം ഉറപ്പാക്കാൻ, അവയെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രദർശിപ്പിക്കണം. ഓരോ മേശകളിലും പരമാവധി നാലു പേർക്ക് മാത്രമായിരിക്കും അനുവാദം ഉണ്ടായിരിക്കുക.
  • പാത്രങ്ങൾ കൃത്യമായി അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഭക്ഷണം വിളമ്പുന്നതിനായി കഴുകി ഉപയോഗിക്കാവുന്ന പ്ളേറ്റുകൾ, ഗ്ലാസുകൾ മുതലായവ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇത്തരം സംവിധാനങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങൾ നിർബന്ധമായും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ ഭക്ഷണം വിളമ്പേണ്ടതാണ്.
  • ജനങ്ങൾ സ്പർശിക്കാൻ ഇടവരുന്ന ഇടങ്ങൾ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
  • പണമിടപാടുകൾക്ക് കഴിയുന്നതും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്.
  • ജീവനക്കാർ രോഗലക്ഷണങ്ങൾ പ്രകടമാക്കുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്.