ബഹ്‌റൈൻ: 12 മുതൽ 17 വയസ് വരെയുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നതിന് അനുമതി

GCC News

രാജ്യത്തെ 12 മുതൽ 17 വയസ് വരെയുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നതിന് ബഹ്‌റൈൻ അനുമതി നൽകി. 2022 മെയ് 19-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2022 മെയ് 20 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായി ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ നടപടികൾ നയിക്കുന്ന നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചിട്ടുണ്ട്. ഈ രണ്ടാം ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നിർബന്ധമല്ല.

ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിച്ച് 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ആവശ്യമെങ്കിൽ രണ്ടാം ഡോസ് ബൂസ്റ്റർ എടുക്കാവുന്നതാണ്. താഴെ പറയുന്ന രീതിയിലാണ് 12 മുതൽ 17 വയസ് വരെയുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നത്:

  • ഇവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പായി നേരത്തെ സ്വീകരിച്ച അതേ വാക്‌സിനോ, അല്ലെങ്കിൽ ഫൈസർ ബയോഎൻടെക് വാക്‌സിനോ സ്വീകരിക്കാവുന്നതാണ്.
  • രോഗമുക്തി നേടിയവർക്ക് രോഗബാധിതരായ തീയതി മുതൽ ആറ് മാസം കണക്കാക്കി രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിച്ച് ഒമ്പത് മാസം പൂർത്തിയാക്കിയിരിക്കണം.

രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം 2022 ഏപ്രിൽ 7-ന് അറിയിച്ചിരുന്നു. ബൂസ്റ്റർ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ 9 മാസത്തെ ഇടവേളയിലും ഈ കുത്തിവെപ്പ് ആവർത്തിക്കുന്നതിനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

ഈ ഡോസ് നിർബന്ധമാക്കിയിട്ടില്ലാത്തതിനാൽ രണ്ടാം ഡോസ് സ്വീകരിക്കാത്തവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് ഗ്രീനിൽ നിന്ന് യെല്ലോയിലേക്ക് മാറില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.