COVID-19: ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികൾ ശക്തമാക്കി കേരളം

Kerala News

തുടർച്ചയായുള്ള ജാഗ്രതാ നിർദ്ദേശങ്ങളും, രോഗ ലക്ഷണം ഉള്ളവരോ, രോഗം സംശയിച്ച് ക്വാറന്റൈനിൽ ഉള്ളവരോ നിർബന്ധമായും പൊതുഇടങ്ങളിൽ ഇടപഴകരുതെന്ന കരുതൽ അറിയിപ്പുകളോ വകവെക്കാതെയുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ പലഭാഗങ്ങളിലും വ്യാപകമായതോടെ നിലപാടുകൾ കർശനമാക്കി കേരള സർക്കാർ. ഇത്തരത്തിൽ നിയമ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളാണ് ഇനി മുതൽ കൈക്കൊള്ളുക.

ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ പ്രതിസന്ധി നേരിടേണ്ടി വരും

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിനകം പിടിക്കപ്പെട്ടവരില്‍ പലരും വിദേശത്ത് ജോലിയുള്ളവരാണ്. ഇവരുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കും.

കോടതി നടപടി ക്രമങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പാസ്‌പോര്‍ട്ട് തിരികെ ലഭ്യമാവുകയുള്ളു. ഇത് ജോലി സംബന്ധമായി പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇത്തരം നടപടികള്‍ ഒഴിവാക്കുന്നതിലേക്കായി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നതാണ് ഉചിതമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച നാല് പേരെ ബുധനാഴ്ച്ച വയനാട്ടിൽ അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നെത്തിയ മുട്ടില്‍ സ്വദേശികളായ രണ്ട് പേരെയും അമ്പലവയല്‍,പുല്‍പ്പള്ളി സ്വദേശികളായ ഒരോരുത്തരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൊല്ലത്ത് ഗൃഹ നിരീക്ഷണം കര്‍ക്കശം: മുങ്ങുന്നവര്‍ കുടുങ്ങും അറസ്റ്റും ഉണ്ടാകും

രോഗബാധിതരില്‍ നിന്നും ബഹുജന സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 പകരുന്നത് നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി നഗരസഭ-ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് ഫിഷറീസ് വകപ്പു മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ.

സര്‍വെയ്‌ലന്‍സ് ടീം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രാദേശിക തലത്തിലുള്ള സമഗ്രമായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആരെങ്കിലും ഗൃഹനിരീക്ഷണം ലംഘിച്ചാല്‍ വാര്‍ഡ് സമിതികള്‍ വിവരം അറിയിക്കണം. കറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്ത് പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

മറ്റുള്ളവരെ രക്ഷിക്കുന്നതിന് സ്വയം വരിച്ച ഏകാന്തതയില്‍ കഴിയുന്ന അനേകം ആളുകള്‍ മാതൃകാപരമായി ഇടപെടുമ്പോള്‍ ലംഘനം നടത്തുന്നവര്‍ ഒരു സമൂഹത്തെയാകെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്. അത് ഒഴിവാക്കുന്നതിന് സഹകരിക്കണം. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആത്മവിശ്വാസവും സഹായവും ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിന് ടീം വോളന്റിയേഴ്‌സ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ക്വാറന്റൈൻ മറികടന്ന് ബസ് യാത്ര; ചാലക്കുടിയിലെത്തിയ രണ്ടുപേരെ കെയർ സെന്ററിലേക്ക് മാറ്റി

ക്വാറന്റൈൻ മറികടന്ന് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത രണ്ട് പേരെ ചാലക്കുടിയിൽ വെച്ച് ആരോഗ്യ വകുപ്പ് അധികൃതർ തിരിച്ചറിഞ്ഞു. തൃശ്ശൂരിലേക്കുള്ള യാത്രക്കിടയിലാണ് തൃപ്രയാർ വടക്കും മുറിസ്വദേശി, മണ്ണുത്തി ചെന്നായ്പാറ സ്വദേശി എന്നിവരെ തിരിച്ചറിഞ്ഞത്. ഇവരെ കൊറോണ കെയർ സെന്ററായ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിലേക്ക് മാറ്റി.

ഷാർജയിൽ നിന്ന് ബംഗളൂരു എയർപോർട്ടിൽ എത്തിയ ഇരുവരുടെയും കയ്യിൽ ക്വാറന്റൈൻ നിർദ്ദേശിക്കുന്ന സീൽ പതിച്ചിരുന്നു. അവിടെ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ ഇവരെ വീട്ടിലെത്തിക്കാൻ പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടും അങ്കമാലിയിൽ വെച്ച് കോഴിക്കോട്ടേയ്ക്ക് പോകുന്ന കെ എസ് ആർ ടി ബസിൽ കയറുകയായിരുന്നു. ചാലക്കുടി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് യാത്രക്കാർ ഇരുവരുടെയും കയ്യിലെ ക്വാറന്റൈൻ സീൽ കണ്ടതിനെ തുടർന്ന് ഡീപ്പോ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ഇതേ തുടർന്ന് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് റസ്റ്റ് ഹൗസിലേക്ക് ഇവരെ മാറ്റി. ബസിൽ ഉണ്ടായിരുന്ന 40 യാത്രക്കാരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകലടക്കമുള്ള അണുവിമുക്തമാക്കൽ പ്രവർത്തികൾക്ക് വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *