COVID-19: കേരളത്തിൽ അന്തർസംസ്ഥാന യാത്ര അനുവദിക്കില്ല

Kerala News

സംസ്ഥാനത്ത് നിന്ന് നിലവിൽ അന്തർസംസ്ഥാന യാത്ര സാധ്യമല്ലെന്നും അനധികൃത യാത്രകൾ കർക്കശമായി തടയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനധികൃത യാത്രകൾ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

മൂന്നാംഘട്ടത്തിൽ സംസ്ഥാനത്ത് രോഗവ്യാപനവും സാമൂഹ്യവ്യാപനവും ഉണ്ടായിട്ടില്ല. എന്നാൽ, ഭീഷണി തുടരുക തന്നെയാണെന്നത് മറക്കരുത്. തമിഴ്നാട്, കർണാടക അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകൾ ഇരുവശത്തേക്കും കടക്കുന്നത് തടയാൻ കർശനനടപടി തുടരും. മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെയുളള അത്യാവശ്യ യാത്രകൾക്കുവേണ്ടി ജില്ല കടന്നു പോകുന്നതിന് പൊലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നും മാത്രമേ എമർജൻസി പാസ് നൽകാവൂ.

കളിയിക്കാവിളയിൽ നിന്ന് അതിർത്തി കടന്നെത്തിയ തമിഴ്നാട് സർക്കാർ സർവീസിലെ വനിതാ ഡോക്ടറെയും അവരെ അതിർത്തി കടക്കാൻ സഹായിച്ച സംസ്ഥാന സർവീസിലെ ഡോക്ടറായ അവരുടെ ഭർത്താവിനെയും ക്വാറൻൈറൻ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ കേരള പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും ഐപിസി പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

വാഹനങ്ങളിൽ അതിർത്തി കടക്കാൻ ശ്രമിച്ചതിന് കൊല്ലം ജില്ലയിലെ തെൻമല പൊലീസ് സ്റ്റേഷനിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിർത്തിയിലൂടെ കർണ്ണാടകയിൽ പ്രവേശിച്ച സംഭവത്തിൽ വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കർണാടകയിൽനിന്ന് പണം വാങ്ങി നാട്ടിലെത്തിക്കാൻ ഏജന്റുമാർ സജീവമായി രംഗത്തിറങ്ങി എന്നത് അപകടകരമാണ്. പൊലീസ് ഇക്കാര്യത്തിൽ നടപടിയെടുക്കും. അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കും. ഡൽഹിയിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവൻ പേരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കത്തിന്റെ ഭാഗമായി 2254 ട്രക്കുകൾ കഴിഞ്ഞദിവസം വന്നു. പഴം, പച്ചക്കറി ഇനങ്ങളിൽ വരവിൽ വലിയ പ്രശ്നങ്ങളില്ല. സ്റ്റോക്ക് കുറവ് തോന്നുന്ന സാധനങ്ങൾ സംഭരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ രോഗം വരാൻ സാധ്യത കൂടുതലുള്ളതുകൊണ്ട് മെയ് മൂന്നുവരെ അവർ മാറിനിൽക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പണികൾ ചെയ്യുന്നത് എന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.