ദുബായ്: കൊറോണ വൈറസ് മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

UAE

കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബായ് ഇക്കോണമി നടത്തി വരുന്ന പരിശോധനകളിൽ എമിറേറ്റിലെ 5 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ സെപ്റ്റംബർ 18-ന് അറിയിച്ചു. ജീവനക്കാർ മാസ്കുകൾ ഉപയോഗിക്കുന്നതിൽ വരുത്തിയ വീഴ്ച്ചകൾക്കാണ് ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്.

ഈ പരിശോധനകൾ പ്രകാരം ഏതാണ്ട് 711 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനു കാരണമാകുന്ന വീഴ്‌ച്ചകളൊന്നും കഴിഞ്ഞ ദിവസത്തെ പരിശോധനകളിൽ കണ്ടെത്താനായിട്ടില്ലെന്നും ദുബായ് ഇക്കണോമി അറിയിച്ചു.

സാമൂഹിക അകലം ഓർമ്മപ്പെടുത്തുന്നതിനായുള്ള അടയാള സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 10 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനുമാണ് ദുബായിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും ദുബായ് ഇക്കണോമിയുടെ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നത്.

ഇത്തരത്തിൽ വീഴ്ച്ചകൾ വരുത്തിയ 7 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും, രണ്ട് സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും വ്യാഴാഴ്ച്ച ദുബായ് ഇക്കണോമി അറിയിച്ചിരുന്നു.

രോഗവ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായും പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, consumerrights.ae എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.