ഒമാൻ: വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർക്ക് ഇന്ന് മുതൽ പിഴ കൂടാതെ രാജ്യം വിടാൻ അവസരം

GCC News

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ നൽകുന്ന അവസരം ഇന്ന് (നവംബർ 15) മുതൽ ആരംഭിക്കുന്നു. ഇത്തരം പ്രവാസി തൊഴിലാളികൾക്ക്, അവർ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴതുകകളും മറ്റും ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം നവംബർ 10-ന് അറിയിച്ചിരുന്നു.

ഇത്തരം പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നതിനായി നവംബർ 15 മുതൽ 2020, ഡിസംബർ 31 വരെയുള്ള കാലയളവാണ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ ഇവർ ഒമാനിൽ നിന്ന് നാട്ടിലേക്ക് എന്നേക്കുമായി മടങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട് ഇത്തരം തൊഴിലാളികൾക്കും, അവരുടെ തൊഴിലുടമകൾക്കും വരുന്ന ഫീ, പിഴ തുകകൾ എന്നിവ ഒഴിവാക്കി നൽകുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഇത്തരം തൊഴിലാളികൾ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, സനദ് ഓഫിസുകൾ വഴിയോ, എംബസികൾ മുഖാന്തരമോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇത്തരം തൊഴിലാളികളുടെ വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ നൽകാൻ തൊഴിലുടമകളോട് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ ഇളവ് പ്രയോജനപ്പെടുത്താൻ ഇത്തരത്തിൽ വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികളോട് വിവിധ എംബസികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. തങ്ങളുടെ നാടുകളിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾക്ക് അതിനുള്ള സഹായം നൽകാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെത്തുടർന്നാണ് തൊഴിൽ മന്ത്രാലയം ഇത്തരം ഒരു നടപടി കൈക്കൊള്ളുന്നത്.

ഇത്തരം പ്രവാസി തൊഴിലാളികളുടെ പാസ്സ്‌പോർട്ട് കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ, ഇവ പുതുക്കുന്നതിനായി ഉടനെ അവരുടെ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടേണ്ടതാണ്. തൊഴിൽ മന്ത്രാലയത്തിൽ രാജ്യം വിടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ള പ്രവാസി തൊഴിലാളികൾ, രാജ്യം വിടുന്ന സമയം, ഈ നടപടികൾ പൂർത്തിയാക്കുന്നതിനായി മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ നേരിട്ടെത്താനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രാ രേഖകൾ, യാത്രാ ടിക്കറ്റ്, PCR പരിശോധനാ ഫലം എന്നിവയുമായാണ് മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ എത്തേണ്ടത്.