“ആകാശത്തിനുപ്പുറം നമ്മുടെ സ്വപ്നങ്ങൾ ആരംഭിക്കുന്നു” – ഹോപ്പ് പ്രോബ് ചൊവ്വയുടെ ആദ്യ ദൃശ്യം പങ്കുവെച്ചു

UAE

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ആദ്യ ദൃശ്യം ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ചു. ചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ശൂന്യാകാശത്ത് ഏകദേശം ഒരു മില്യൺ കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ഹോപ്പ് ചൊവ്വയുടെ ആദ്യ ദൃശ്യം പകർത്തിയത്. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക.

“ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ആദ്യ ദൃശ്യം ലഭിച്ചിരിക്കുന്നു. ശൂന്യാകാശത്ത് ഏകദേശം ഒരു മില്യൺ കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ഹോപ്പ് ഈ ദൃശ്യം പകർത്തിയത്. ആകാശത്തിനുപ്പുറം നമ്മുടെ സ്വപ്നങ്ങൾ ആരംഭിക്കുന്നു”, അദ്ദേഹം ഹോപ്പ് പകർത്തിയ ചൊവ്വാഗ്രഹത്തിന്റെ ദൃശ്യത്തോടൊപ്പം ട്വിറ്ററിൽ കുറിച്ചു.

അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യത്തിനു തുടക്കം കുറിച്ച്‌ കൊണ്ട്, ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന് ജൂലൈ 20-നു പുലര്‍ച്ചെ 1.58-ന് (യു.എ.ഇ സമയം) വിജയകരമായി വിക്ഷേപണം ചെയ്‌തിരുന്നു. യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളും പൂർണ്ണമായും തൃപ്തികരമാണെന്നും, പേടകം ചൊവ്വാഗ്രഹം ലക്ഷ്യമിട്ട് സുരക്ഷിതമായി പ്രയാണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും എമിറേറ്റ്സ് മാർസ് മിഷൻ (EMM) പ്രൊജക്റ്റ് മാനേജർ ഒമ്രാൻ ഷറഫ് പിന്നീട് അറിയിക്കുകയുണ്ടായി.

യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, 2021 ഫെബ്രുവരിയിൽ ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് 687 ദിവസം (ഒരു ചൊവ്വാ വർഷം) ഈ ബാഹ്യാകാശപേടകം ചൊവ്വാഗ്രഹത്തെ വലംവെക്കും. ഈ കാലയളവിൽ ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷവും, കാലാവസ്ഥയും പഠനവിധേയമാക്കുന്നതാണ്.