സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

Kerala News

സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

കോവിഡ്-19-ന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒട്ടേറെ ആശുപത്രികൾ കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രികളായി മാറ്റിയിട്ടുണ്ട്. ഇവിടെ സാധാരണ ചികിത്സകൾക്ക് രോഗികൾക്ക് വരാൻ ബുദ്ധിമുട്ടുണ്ടാവും. ഈ സാഹചര്യത്തിൽ മറ്റെല്ലാ ആശുപത്രികളും തുറന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

ലോക് ഡൗൺ ആയതിനാൽ സാധാരണ നിലയിൽ രോഗികൾക്ക് ആശുപത്രികളിൽ എത്തിച്ചേരാനുള്ള പ്രയാസമുണ്ടാകും. അങ്ങനെയുള്ള ഘട്ടങ്ങളിൽ ടെലഫോൺ മുഖേന രോഗികൾക്ക് ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ആവശ്യമായ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും പോലീസിന്റെ സഹായത്തോടെ രോഗികളെ ആശുപത്രികളിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകണമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് ഇതര രോഗങ്ങൾക്കെല്ലാം കൃത്യമായ ചികിത്സ ഉറപ്പ് വരുത്തണം. ജീവിതശൈലീ രോഗങ്ങൾ, മറ്റ് പലതരത്തിലുള്ള രോഗങ്ങൾ തുടങ്ങി ഒന്നിന് പോലും ചികിത്സ കിട്ടാത്ത അവസ്ഥ പാടില്ല. അവശ്യ സർവീസ് എന്ന നിലയിൽ സർക്കാർ-സ്വകാര്യ ആശുപത്രികളെല്ലാം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം.

ഐ.എം.എ. അടക്കമുള്ള സംഘടനകൾ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഉറപ്പുവരുത്താൻ മുൻകൈയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ആശുപത്രികളെല്ലാം ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കണം. പകർച്ചവ്യാധികളുടെ കാലത്ത് പരിശോധനയും ചികിത്സയും നടത്തേണ്ട രീതിയെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.