സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ കർഫ്യൂ സമാന കർശന നിയന്ത്രണം

Kerala News

കേരളത്തിലെ COVID-19 കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂർ കർഫ്യൂ സമാന കർശന നിയന്ത്രണം ഏർപ്പെടുത്തും. ഇവിടങ്ങളിൽ മെഡിക്കൽ ആവശ്യങ്ങൾക്കും ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകൾക്കും മാത്രമായിരിക്കും അനുമതി. ഇതിനായി പോലീസ് സ്‌റ്റേഷനിൽ നിന്ന് പാസ് വാങ്ങണം. കണ്ടെയ്ൻമെന്റ് സോണുകളിലെ പൂർണ ലോക്ക്ഡൗൺ ജൂൺ 30 വരെ തുടരും.

അന്തർജില്ലാ ബസ് സർവീസുകൾ പരിമിത തോതിൽ ആരംഭിക്കും. തൊട്ടടുത്ത ജില്ലയിലേക്ക് മാത്രമായിരിക്കും ബസ് സർവീസ്. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര അനുവദിക്കും. യാത്രക്കാർ മാസ്‌ക്ക് ധരിക്കണം. സാനിറ്റൈസർ ഉൾപ്പെടെ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കണം. കാറുകളിൽ ഡ്രൈവർക്ക് പുറമെ മൂന്ന് യാത്രക്കാരെ അനുവദിക്കും. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്ക് പുറമെ രണ്ടു യാത്രക്കാർക്കാണ് അനുമതി.

ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേർ എന്ന പരിധി നിശ്ചയിച്ച് വിവാഹം നടത്താൻ അനുവദിക്കും. ഒരു ദിവസം എത്ര വിവാഹം നടത്തണമെന്ന കാര്യം ഗുരുവായൂർ ദേവസ്വം തീരുമാനിക്കും. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും വിവാഹങ്ങൾക്ക് 50 പേർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈയിലോ അതിനു ശേഷമോ തുറന്നാൽ മതിയെന്നാണ് തീരുമാനം. ഇക്കാര്യം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യും. കൂട്ടം കൂടുന്നത് തുടർന്നും അനുവദിക്കില്ല. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ജൂൺ എട്ടിന് ശേഷമുള്ള കേന്ദ്ര തീരുമാനം അനുസരിച്ച് സംസ്ഥാനം നടപടി സ്വീകരിക്കും. മതമേധാവികളുമായി ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ചർച്ചകൾ നടത്തും.

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും പാസെടുക്കുകയും വേണം. അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്ത് ദിവസവും മടങ്ങുന്നവർക്ക് 15 ദിവസത്തെ താത്ക്കാലിക പാസ് പോലീസ് നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ജില്ലയിൽ ജോലിക്കെത്തുന്ന തൊഴിലാളികൾക്കും പാസ് നൽകും. പൊതുമരാമത്ത് ജോലിക്കായി ഇങ്ങനെയെത്തുന്നവർക്ക് പത്തു ദിവസത്തെ പാസ് അനുവദിക്കും. ട്രെയിനുകളിൽ സംസ്ഥാനത്ത് യാത്രയാകാം. വിമാനത്തിലും ട്രെയിനുകളിലും അത്യാവശ്യ കാര്യങ്ങൾക്കായി റിട്ടേൺ ടിക്കറ്റ് സഹിതം എത്തുന്നവർക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ഇവർ ഒരാഴ്ചയ്ക്കകം മടങ്ങിപ്പോകണം.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇൻഡോർ സിനിമ ഷൂട്ടിംഗിന് അനുമതി നൽകും. 50 പേരിലധികം പാടില്ല. ചാനലുകളുടെ ഇൻഡോർ ഷൂട്ടിംഗിന് 25 പേർക്ക് അനുമതി നൽകും.