കുവൈറ്റ്: റെസിഡൻസി നിയമലംഘകർക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കി; രണ്ടാഴ്ച്ചയ്ക്കിടയിൽ 607 പ്രവാസികളെ നാട്കടത്തി

GCC News

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 607 പ്രവാസികളെ കഴിഞ്ഞ പതിനൊന്ന് ദിവസങ്ങൾക്കിടയിൽ നാട്കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 12-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

റെസിഡൻസി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് അധികൃതർ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 2022 ജനുവരി 1 മുതൽ 11 വരെയുള്ള കാലയളവിൽ 607 പ്രവാസികളെ നാട്കടത്തിയിരിക്കുന്നത്.

ഇതിൽ 340 പുരുഷന്മാരും, 267 സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗം വ്യക്തമാക്കി. നിയമം ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനും, ഇത്തരക്കാർക്കെതിരെ നാടുകടത്തൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ ഉറപ്പ് വരുത്തുന്നതിനും ആഭ്യന്തര മന്ത്രാലയം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.