കുവൈറ്റ്: റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടിയതായി സൂചന

GCC News

റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള കാലാവധി 2021 മാർച്ച് 31 വരെ നീട്ടി നൽകാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് മാർച്ച് 3-നാണ് മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടിട്ടുള്ളത്.

റെസിഡൻസി വിസ കാലാവധിയുമായി ബന്ധപ്പെട്ട് വിവിധ നിയമലംഘനങ്ങൾ നേരിടുന്നവർക്ക് ഈ കാലാവധിയിൽ റെസിഡൻസി രേഖകൾ പുതുക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. മാർച്ച് 2 വരെ ഇതിന് അവസരം അനുവദിച്ച് കൊണ്ട് കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തമീർ അൽ അലി ജനുവരി 27-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഈ പുതിയ തീരുമാനത്തോടെ റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തിയവർക്ക്, നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് തങ്ങളുടെ രേഖകൾ പുതുക്കുന്നതിന് മാർച്ച് 31 വരെ സമയം ലഭിക്കുന്നതാണ്.

മാർച്ച് 31 വരെയുള്ള കാലയളവിൽ റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്ന നടപടികൾ പൂർത്തിയാക്കാത്തവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുന്നതാണ്. ഇത്തരക്കാർക്ക് കുവൈറ്റിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതിനും, ഇവരെ കുവൈറ്റിൽ നിന്ന് നാടുകടത്തുന്നതിനും സാധ്യതയുണ്ട്.