ഖത്തർ ലോകകപ്പ്: രണ്ട് ദശലക്ഷത്തിലധികം യാത്രികർ മെട്രോ, ട്രാം യാത്രാസേവനങ്ങൾ ഉപയോഗിച്ചു

GCC News

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിന്റെ ആദ്യ നാല് ദിനങ്ങളിൽ മാത്രം 2.4 ദശലക്ഷം യാത്രികർക്ക് മെട്രോ, ട്രാം യാത്രാസേവനങ്ങൾ നൽകിയതായി ഖത്തർ അധികൃതർ അറിയിച്ചു. 2022 നവംബർ 24-ന് രാത്രി ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ടൂർണമെന്റിന്റെ ആദ്യ നാല് ദിനങ്ങളിൽ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്കും, ഫാൻ സോണുകളിലേക്കും, മറ്റും സഞ്ചരിക്കുന്നതിനായി 2442963 യാത്രികരാണ് ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ സേവനങ്ങൾ ഉപയോഗിച്ചത്. ദോഹ മെട്രോയുടെ മൂന്ന് ലൈനുകളിലുമായി 2351244 യാത്രികരാണ് സഞ്ചരിച്ചത്.

ഇതേകാലയളവിൽ 91719 പേർ ലുസൈൽ ട്രാം സേവനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചിട്ടുണ്ട്.

2022 നവംബർ 11 മുതൽ ദോഹ മെട്രോ ട്രെയിനുകളിലെ സേവനം സ്റ്റാൻഡേർഡ് ക്ലാസ് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോ ട്രെയിനുകളിൾ പരമാവധി യാത്രികർക്ക് യാത്രാ സേവനങ്ങൾ നല്കുന്നതിനായാണ് ഈ തീരുമാനം.