സൗദി: പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു

GCC News

വിദേശരാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു. 2022 ഫെബ്രുവരി 9, ബുധനാഴ്ച്ച 1 a.m മുതലാണ് ഈ പ്രവേശന മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുള്ളത്.

2022 ഫെബ്രുവരി 9 മുതൽ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:

  • രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും (പ്രവാസികൾ, പൗരന്മാർ എന്നിവർ ഉൾപ്പടെ) യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള COVID-19 PCR, അല്ലെങ്കിൽ അംഗീകൃത റാപിഡ് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
  • എട്ട് വയസിന് താഴെ പ്രായമുള്ളവർക്ക് മാത്രമാണ് ഈ പരിശോധനയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. യാത്ര പുറപ്പെടുന്ന രാജ്യത്തെ നിയമങ്ങൾ പ്രകാരം കുട്ടികൾക്ക് ഈ പരിശോധന നിർബന്ധമാണെങ്കിൽ അവ നടത്തേണ്ടതാണ്.

ഇതിന് പുറമെ സൗദി പൗരമാർക്ക് മാത്രം ബാധകമാക്കിയിട്ടുള്ള ഏതാനം യാത്രാ നിബന്ധനകളും ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്:

  • 2022 ഫെബ്രുവരി 9 മുതൽ വിദേശയാത്ര നടത്തുന്നതിന് സൗദി പൗരന്മാർക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാണ്. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ എടുക്കേണ്ടത്. ഈ നിബന്ധന സൗദി പൗരന്മാർക്ക് മാത്രമാണ് ബാധകമാക്കിയിരിക്കുന്നത്. പതിനാറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, Tawakkalna ആപ്പിലെ സ്റ്റാറ്റസ് പ്രകാരം വാക്സിനെടുക്കുന്നതിൽ ഇളവ് നൽകിയിട്ടുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല.
  • വിദേശത്ത് നിന്ന് COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള സൗദി പൗരന്മാർക്ക് ഏതാനം നിബന്ധനകൾ പാലിച്ച് കൊണ്ട് PCR ടെസ്റ്റ് കൂടാതെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് രോഗബാധ സ്ഥിരീകരിച്ച തീയതി മുതൽ 7 ദിവസം പൂർത്തിയാക്കിയ ശേഷം സൗദിയിലേക്ക് PCR പരിശോധന കൂടാതെ പ്രവേശിക്കാവുന്നതാണ്. സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പൗരന്മാർക്ക് മാത്രമാണ് ഈ ഇളവ് അനുവദിക്കുന്നത്. വാക്സിനേഷൻ പൂർത്തിയാക്കാത്ത ഈ വിഭാഗക്കാർക്ക് രോഗബാധ സ്ഥിരീകരിച്ച തീയതി മുതൽ 10 ദിവസത്തിന് ശേഷമാണ് ഇപ്രകാരം പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ഈ തീരുമാനങ്ങൾ സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 3-ന് അറിയിപ്പ് നൽകിയിരുന്നു.