അനധികൃതമായി ഒത്തുചേർന്ന 12 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

GCC News

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. ഡിസംബർ 31-ന് വൈകീട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.

ഒമാനിലെ പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ മറികടന്നതായി കണ്ടെത്തിയ ഇവരിൽ 3 പേർ സ്ത്രീകളാണ്. പബ്ലിക് പ്രോസിക്യൂഷൻ വിവരങ്ങൾ പുറത്ത് വിട്ട പന്ത്രണ്ട് പേരിൽ 10 പേർ ഒമാൻ പൗരന്മാരും, 2 പേർ തായ് പൗരന്മാരുമാണ്.

അനധികൃതമായി ഒത്തുചേർന്നതിനാണ് ഇവർക്കെതിരെ നിയമനടപടികൾ കൈകൊണ്ടിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതികളിൽ ഹാജരാക്കുകയുമായിരുന്നു.

ഇവർക്കെതിരെ കോടതി ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. ഡിസംബർ 27 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലാണ് ഇവർക്ക് സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ കോടതി ശിക്ഷ വിധിച്ചത്. ഇവർക്ക് 1000 റിയാൽ വരെ പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ലഭിച്ച പ്രവാസികളെ നാട് കടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.