പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കാൻ ഒമാൻ ഭരണാധികാരി നിർദ്ദേശം നൽകി

GCC News

രാജ്യത്തെ പ്രവാസികളുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കാൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് അധികൃതർക്ക് നിർദ്ദേശം നൽകി. 2022 മാർച്ച് 13-നാണ് അദ്ദേഹം ബന്ധപ്പെട്ട അധികൃതർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഒമാനിൽ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും, പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കുന്നതിനാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. 2022 മാർച്ച് 13-ന് അൽ ആലം കൊട്ടാരത്തിൽ വെച്ച് മസ്കറ്റ്, സൗത്ത് അൽ ബത്തീന, മുസന്ദം എന്നിവിടങ്ങളിലെ ഷെയ്‌ഖുമാരുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്.

ഈ തീരുമാനത്തിന്റെ ഭാഗമായി സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസികളെ നിയമിക്കുന്നതിൽ വർക്ക് പെർമിറ്റ് ഫീസ് ഇനത്തിൽ ഏതാണ്ട് 89 ശതമാനത്തോളം ഇളവ് ലഭിക്കുന്നതാണ്. താഴെ പറയുന്ന രീതിയിലാണ് പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കുന്നത്:

  • സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസ് രണ്ട് വർഷത്തേക്ക് 301 റിയാലാക്കി കുറയ്ക്കുന്നതാണ്. നേരത്തെ ഈ തുക 2001 റിയാലായിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 211 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.
  • സവിശേഷ കഴിവുകൾ ആവശ്യമായ തസ്തികകളിലേക്കും, സാങ്കേതിക തസ്തികകളിലേക്കും, ഇടത്തരം തസ്തികകളിലേക്കും മറ്റും പ്രവാസികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസ് 251 റിയാലാക്കി കുറയ്ക്കുന്നതാണ്. നേരത്തെ ഈ പെർമിറ്റുകൾക്ക് 601 മുതൽ 1001 റിയാൽ വരെ ഈടാക്കിയിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 176 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.
  • മറ്റു തസ്തികകളിലേക്കുള്ള ഫീസ് 201 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 301 മുതൽ 361 റിയാൽ വരെ ഈടാക്കിയിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 141റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.