യു എ ഇ: ജൂൺ മാസത്തിൽ 1 ലക്ഷത്തിൽ പരം സൈബർ ആക്രമണങ്ങൾ നിഷ്‌ഫലമാക്കിയതായി TRA

UAE

രാജ്യത്ത് ജൂൺ മാസത്തിൽ ഏതാണ്ട് ഒരു ലക്ഷത്തിൽ പരം സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിൽ നാഷണൽ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (aeCERT) വിജയിച്ചതായി അധികൃതർ വ്യക്തമാക്കി. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (TRA) കീഴിലുള്ള aeCERT ജൂൺ മാസത്തിൽ 103408 സൈബർ ആക്രമണങ്ങളെയാണ് നിഷ്‌ഫലമാക്കിയത്.

മാസം തോറും TRA പുറത്തുവിടുന്ന, യു എ ഇ സർക്കാർ മേഖലയുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് സുരക്ഷാ സംഭവവികാസങ്ങളെക്കുറിച്ചുള്ള, റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകൾ രേഖപെടുത്തിയിട്ടുള്ളത്.
ഈ റിപ്പോർട്ട് പ്രകാരം ജൂണിൽ ഉണ്ടായ സൈബർ ആക്രമണങ്ങളിൽ, 73 ശതമാനവും കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകളായ മാൽവെയറുകളുമായി ബന്ധപ്പെട്ടതാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം, മറ്റു സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ എന്നിവയിലെ ഭേദിക്കാവുന്ന വിവിധ പാളിച്ചകൾ മുതലെടുക്കുന്ന തരത്തിലുള്ള ആക്രമണങ്ങൾ 15 ശതമാനവും, വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വിവരങ്ങൾ ചോർത്തുന്ന ഫിഷിങ് ആക്രമണങ്ങൾ 12 ശതമാനവുമാണ് ജൂണിൽ നേരിടേണ്ടി വന്നത്.

ഇമെയിൽ തട്ടിപ്പുകൾ, കമ്പ്യൂട്ടറുകളുടെ സുരക്ഷാ ഭേദനം മുതലായ 407 സൈബർ കുറ്റകൃത്യങ്ങളും aeCERT ഈ കാലയളവിൽ കൈകാര്യം ചെയ്യുകയുണ്ടായി. ഇന്റർനെറ്റ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി 2085 ബോധവത്‌കരണ പരിപാടികളും, 105 ട്രെയിനിങ് കോഴ്സുകളും aeCERT 2020 ജൂണിൽ നടപ്പിലാക്കി. യു എ ഇയിലെ ഇന്റർനെറ്റ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, രാജ്യത്തെ IT രംഗത്തിന്റെ സുഗമമായ നടത്തിപ്പിനുമായാണ് 2008-ൽ aeCERT രൂപീകരിച്ചത്.