റാസ് അൽ ഖൈമ: പാർപ്പിട മേഖലകളിലും, പരിസരങ്ങളിലും ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി

UAE

എമിറേറ്റിലെ പാർപ്പിട മേഖലകളിലും, പരിസരങ്ങളിലും ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ കളിക്കുന്നത് വിലക്കിയതായി റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു. ഇത്തരം മേഖലകളിൽ ഇവയ്ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ളതല്ലാത്ത ഇടങ്ങളിലൊഴികെയും, അംഗീകരിച്ചിട്ടുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള ഫുട്ബോൾ, ക്രിക്കറ്റ് എന്നീ മത്സരങ്ങൾ അനുവദിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.

മാർച്ച് 21-നാണ് റാസ് അൽ ഖൈമ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗത്തിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്‌. ഇതിന്റെ ഭാഗമായി താഴെ പറയുന്ന തീരുമാനങ്ങളാണ് അധികൃതർ അറിയിച്ചിട്ടുള്ളത്:

  • എമിറേറ്റിലെ പരിസരങ്ങളിൽ COVID-19 പ്രതിരോധ തയാറെടുപ്പുകൾ കൂടാതെയും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും നടത്തുന്ന ഫുട്ബോൾ, മറ്റു മത്സരങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി.
  • എമിറേറ്റിലെ പാർപ്പിട മേഖലകളിലെ കെട്ടിടങ്ങൾക്കിടയിലെ പ്രദേശങ്ങളിലും, പരിസരങ്ങളിലും COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ക്രിക്കറ്റ് മുതലായ മത്സരങ്ങൾ നടത്തുന്നതിനും വിലക്ക് ബാധകമാണ്.
  • ഈ നിർദ്ദേശങ്ങൾ പാലിക്കാതെ ഇത്തരം മത്സരങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതാണ്. ഇതിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാകില്ലെന്നും, ഇത്തരം നിയമലംഘനങ്ങൾ നടത്തുവർക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.