സൗദി: COVID-19 വാക്സിൻ രജിസ്‌ട്രേഷൻ മൂന്ന് ലക്ഷം കടന്നു

GCC News

സൗദിയിൽ ഇതുവരെ മൂന്ന് ലക്ഷത്തിൽ പരം ആളുകൾ COVID-19 വാക്സിൻ സൗജന്യമായി സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 18, വെള്ളിയാഴ്ച്ചയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സൗദിയിലെ പൗരന്മാർക്കും, പ്രവാസികൾക്കും വാക്സിനേഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ചൊവ്വാഴ്ച്ച മുതൽ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച്ച വരെ 305452 പേർ ഈ നടപടി പൂർത്തിയാക്കിയിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Sehhaty’ എന്ന ആപ്പിലൂടെ ഈ രെജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. സൗദിയിലെ പ്രവാസികളും, പൗരന്മാരുമുൾപ്പടെ മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

COVID-19 വാക്സിൻ നൽകുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് COVID-19 വാക്സിനേഷൻ സൗദിയിൽ നടപ്പിലാക്കുന്നത്. 65 വയസ്സിൽ കൂടുതൽ പ്രായമായ പൗരന്മാർ, പ്രവാസികൾ, 40-ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് രേഖപ്പെടുത്തുന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ, ആസ്തമ, പ്രമേഹം, കിഡ്‌നി പ്രശ്നങ്ങൾ തുടങ്ങിയ രണ്ടിലധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്.

സൗദിയിൽ COVID-19 വാക്സിനേഷൻ യത്നം ആരംഭിച്ചു

രാജ്യത്തെ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ സൗദി അറേബ്യയിൽ ഡിസംബർ 17, വ്യാഴാഴ്ച്ച മുതൽ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 16-ന് സൗദിയിലെത്തിയിരുന്നു.

വാക്സിൻ സ്വീകരിക്കുന്നതിനായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരിൽ നിന്ന് പ്രായമായ പൗരന്മാരെയും, പ്രവാസികളെയും കുത്തിവെപ്പിനായി സൗദി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച്ച ക്ഷണിക്കുകയായിരുന്നു. നിലവിൽ രാജ്യത്തെ നിവാസികൾക്ക് നൽകിത്തുടങ്ങിയിട്ടുള്ള COVID-19 വാക്സിനിന്റെ സുരക്ഷ സംബന്ധിച്ച് ആത്മവിശ്വാസം ഉയർത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയയും ആദ്യ ദിവസം വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുകയുണ്ടായി.