ഈദുൽ അദ്ഹ വേളയിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ COVID-19 രോഗവ്യാപനം തടയുന്നതിനാണെന്ന് റോയൽ ഒമാൻ പോലീസ്

GCC News

ഈദുൽ അദ്ഹ വേളയിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌണുമായി പൂർണ്ണമായും സഹകരിക്കാൻ പൊതുജനങ്ങളോട് റോയൽ ഒമാൻ പോലീസ് (ROP) ആഹ്വാനം ചെയ്തു. ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ ഈ ലോക്ക്ഡൌൺ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിവരുന്നതായും ROP വ്യക്തമാക്കി.

ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട 3 ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് ജൂലൈ 6-ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ഈ ലോക്ക്ഡൌൺ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 16 മുതൽ രാജ്യത്ത് പ്രത്യേക ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിക്കുമെന്നും, ഈ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്നും പോലീസ് ആൻഡ് കസ്റ്റംസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല ബിൻ അലി ബിൻ ഹമദ് അൽ ഹർത്തി വ്യക്തമാക്കി.

ഈദുൽ അദ്ഹ വേളയിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ COVID-19 രോഗവ്യാപനം തടയുന്നതിനാണെന്നും, ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനല്ലെന്നും അൽ ഹർത്തി കൂട്ടിച്ചേർത്തു. “സുപ്രീം കമ്മിറ്റിയുടെ നിയന്ത്രണങ്ങൾ രാജ്യത്തെ COVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ്. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ ഞങ്ങൾ കൈക്കൊള്ളുന്നതാണ്.”, അദ്ദേഹം വ്യക്തമാക്കി.

ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട 3 ദിവസങ്ങളിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് മേജർ ജനറൽ അബ്ദുല്ല ബിൻ അലി ബിൻ ഹമദ് അൽ ഹർത്തി വ്യക്തമാക്കി. ഈ മൂന്ന് ദിവസങ്ങളിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. ഈ സമയങ്ങളിൽ രോഗികൾ, മനുഷ്യത്വപരമായ ഇളവുകൾ ആവശ്യമുള്ള മറ്റു കേസുകൾ എന്നിവർക്ക് ഇളവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണസാധനങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുടെ വില്പന തടസപ്പെട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അവശ്യ സർവീസുകളായ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, മെഡിക്കൽ സേവനങ്ങൾ മുതലായവയ്ക്ക് ഇളവ് അനുവദിക്കുന്നതാണ്.

വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കും, ഇവർക്ക് എയർപോർട്ടുകളിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്കും, ലോക്ക്ഡൌൺ വേളയിൽ സഞ്ചരിക്കുന്നതിന് അനുമതി നൽകുന്നതാണ്. ഇതിനായി ഇത്തരം യാത്രികർ തങ്ങളുടെ കൈവശം വിമാന ടിക്കറ്റിന്റെ കോപ്പി, മറ്റു രേഖകൾ എന്നിവ കരുതേണ്ടതാണ്.