സൗദി: ജിദ്ദയിൽ COVID-19 വാക്സിൻ കേന്ദ്രം തുറന്നു; പ്രതിദിനം 10000 പേർക്ക് കുത്തിവെപ്പ് നൽകാൻ ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം

GCC News

COVID-19 വാക്സിൻ നൽകുന്നതിനായുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രം സൗദി അറേബ്യയിലെ ജിദ്ദയിൽ ഡിസംബർ 24 മുതൽ പ്രവർത്തനമാരംഭിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് വിമാനത്താവളത്തിലെ സൗത്തേൺ ടെർമിനലിലാണ് ഈ വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (GACA) എന്നിവർ സംയുക്തമായാണ് ഈ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

ഇത്തരത്തിൽ സൗദിയിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ള രണ്ടാമത്തെ വാക്സിൻ കുത്തിവയ്‌പ്‌ കേന്ദ്രമാണ് ജിദ്ദയിലേത്. നേരത്തെ റിയാദിൽ ഇത്തരം ഒരു കേന്ദ്രം പ്രവർത്തനമാരംഭിച്ചിരുന്നു.

ഒരേ സമയം വലിയ അളവിൽ ആളുകളെ വാക്സിൻ കുത്തിവെപ്പിനായി സ്വീകരിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കേന്ദ്രത്തിന് രൂപം നൽകിയിരിക്കുന്നത്. വാക്സിനേഷൻ നടപടികളിൽ പ്രാവീണ്യമുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ ലഭ്യമാകുന്ന 84 ക്ലിനിക്കുകളിലൂടെയാണ് ഈ കേന്ദ്രത്തിൽ നിന്ന് ചിട്ടയോടെ വാക്സിനേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നത്.

സൗത്തേൺ ടെർമിനലിൽ പ്രവർത്തിക്കുന്ന വാക്സിൻ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് നൽകി തുടങ്ങിയതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജിദ്ദ ഗവർണറേറ്റിലെ ഉയർന്ന ജനസംഖ്യ കണക്കിലെടുത്താണ് വിശാലമായ സൗത്തേൺ ടെർമിനൽ ഈ സേവനം നൽകുന്നതിനായി തിരഞ്ഞെടുത്തതെന്ന് GACA വ്യക്തമാക്കി. അടുത്ത മൂന്നാഴ്ച്ചയ്ക്കിടെ ജിദ്ദയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് പ്രതിദിനം 10000 പേർക്ക് വാക്സിൻ നൽകുന്ന രീതിയിലേക്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ മറ്റു മേഖലകളിലും സമാനമായ വാക്സിനേഷൻ കേന്ദ്രങ്ങൾ ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന കേന്ദ്രം അടുത്ത ആഴ്ച്ച ഉദ്‌ഘാടനം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ സൗദി അറേബ്യയിൽ ഡിസംബർ 17 മുതൽ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 16-ന് സൗദിയിലെത്തിയിരുന്നു. സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി ലഭിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരോഗ്യ മന്ത്രാലയത്തിന്റെ ‘Sehhaty’ എന്ന ആപ്പിലൂടെ ലഭ്യമാണ്. ഈ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.