സൗദി: മയക്കുമരുന്ന് വിൽപ്പന സംശയിക്കുന്ന ഇടങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് മയക്കുമരുന്നുകൾ, ലഹരി പദാര്‍ത്ഥങ്ങൾ എന്നിവയുടെ വില്പന, ഉപയോഗം എന്നിവ സംശയിക്കപ്പെടുന്ന ഇടങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം ഇടങ്ങളിൽ ലഹരി പദാർത്ഥങ്ങളുടെ ഇടപാടുകൾ നടക്കുന്നതായി അറിഞ്ഞ് കൊണ്ട് ഇത്തരം ‘ഓപ്പൺ ഡ്രഗ് സീൻ’ ഇടങ്ങൾ സന്ദർശിക്കുന്നവർക്ക് ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിരിക്കുന്നത്.

ഇത്തരം ഇടങ്ങൾ പതിവായി സന്ദർശിക്കുന്നവർ, അവർ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും, ഈ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.

മയക്കുമരുന്നുകൾ, ലഹരി പദാര്‍ത്ഥങ്ങൾ എന്നിവയുടെ നിർമ്മാണം, ഇറക്കുമതി, വില്പന, ഉപയോഗം, കൈവശം സൂക്ഷിക്കൽ മുതലായ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് സൗദി അറേബ്യയിൽ കർശനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്.