സൗദി: മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നവർക്ക് മുന്നറിയിപ്പ്

GCC News

മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2022 സെപ്റ്റംബർ 18-നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്.

രാജ്യത്തെ ഓരോ വ്യക്തിയുടെയും സ്വകാര്യ ജീവിതം നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കാമറകൾ അടങ്ങിയ മൊബൈൽ ഫോണുകൾ, മറ്റു ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ട് ഈ അവകാശത്തെ ലംഘിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ നിയമലംഘനമായി കണക്കാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇത്തരം പ്രവർത്തനങ്ങൾ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നയിക്കാവുന്ന കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവും, അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.