സൗദി: പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം സംബന്ധിച്ച് അധികൃതർ നിർദ്ദേശം നൽകി

Saudi Arabia

രാജ്യത്തെ പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നമസ്കാര സമയമായി എന്ന് വിളംബരം ചെയ്യുന്നതിനുള്ള ബാങ്ക് വിളി, ഇഖാമത്ത് എന്നിവയ്ക്കായി മാത്രം പരിമിതപ്പെടുത്താനുള്ള നിർദ്ദേശം സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആവർത്തിച്ചു. സൗദിയിലെ പള്ളികളിലെ ജീവനക്കാർക്കായി മന്ത്രാലയം പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

റമദാൻ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പള്ളികളിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളുടെ ശബ്ദം ഇത്തരം ഉപകരണങ്ങളുടെ പരമാവധി ശബ്ദത്തിന്റെ മൂന്നിൽ ഒന്ന് എന്ന പരിധി കടക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

റമദാൻ മാസത്തിൽ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ സംബന്ധിച്ച് മന്ത്രാലയം 2022 മാർച്ച് 23-ന് ഒരു അറിയിപ്പ് നൽകിയിരുന്നു.