ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനുള്ള രാജ്യവ്യാപക സർവേയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു

GCC News

ഒമാനിലെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയുടെ ആദ്യ ഘട്ടം പൂർത്തിയായതായും, രണ്ടാം ഘട്ടം ഓഗസ്റ്റ് 16, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 12, ഞായറാഴ്ച്ചയാണ് ഈ സർവേ രാജ്യവ്യാപകമായി ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ദേശീയ സർവേയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സാധിച്ചതായും, ഈ നടപടിയോട് സമൂഹം മികച്ച രീതിയിൽ പ്രതികരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

സർവേയുടെ ആദ്യ ഘട്ടത്തിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള, വിവിധ പ്രായത്തിലുള്ള പൗരന്മാരും, നിവാസികളുമായവർ പങ്കെടുത്തതായി മന്ത്രാലയം അറിയിച്ചു. ഇവരിൽ നിന്ന് സ്വകാര്യ വിവരങ്ങൾ, ആന്റിബോഡി പരിശോധനകൾക്കായുള്ള രക്ത സാമ്പിളുകൾ, സാമൂഹിക പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ എന്നിവ ശേഖരിച്ചതായും, ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങളുടെ അപഗ്രഥനവും, സാമ്പിളുകളുടെ പരിശോധനയും നടന്നു വരുന്നതായും മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഘട്ടത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ താമസിയാതെ മന്ത്രാലയം പുറത്തു വിടുന്നതാണ്.

“സന്നദ്ധത അറിയിക്കുന്നവരുടെ ഇടയിൽ മാത്രമാണ് സർവേ നടത്തുന്നത്. എന്നാൽ സമൂഹത്തിലെ വിവിധ പ്രായവിഭാഗങ്ങളിലുള്ളവരുടെ ഇടയിലെ രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനും, രാജ്യത്തെ ഓരോ ഗവർണറേറ്റ് തലത്തിലുള്ള COVID-19 രോഗത്തിന്റെ വ്യാപനത്തിന്റെ വ്യാപ്‌തി മനസ്സിലാക്കുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത് എന്നതിനാൽ ഈ സർവേയുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിനു ബോധ്യമുണ്ടാകണം.”, സർവേയിൽ പങ്കെടുക്കാത്തവർക്ക് നിയമനടപടികളൊന്നും നേരിടേണ്ടി വരില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രാലയം അറിയിച്ചു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ നൽകുന്ന, ഓരോ ഗവർണറേറ്റുമായി ബന്ധപ്പെട്ട ജനസംഖ്യാ വിവരങ്ങളിൽ നിന്ന്, ക്രമരഹിതമായി തിരഞ്ഞെടുക്കുന്നവരുടെ വിവരങ്ങളും, സാമ്പിളുകളുമാണ് സർവേയുടെ ഭാഗമായി ശേഖരിക്കുന്നത്.

സർവേയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കുന്നവരെ ആരോഗ്യ മന്ത്രാലയം SMS വഴി അറിയിക്കുന്നതാണ്. ഇതിനു ശേഷം മന്ത്രാലയത്തിൽ നിന്ന് നേരിട്ട് ഇവരെ ഫോണിലൂടെ ബന്ധപ്പെടുന്നതാണ്. സർവേയുടെ ഭാഗമാകാൻ സമ്മതം അറിയിക്കുന്നവർക്ക്, അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നതിനു നിർദ്ദേശം നൽകുകയും, അവിടെ വെച്ച് വിവര ശേഖരണവും, സാമ്പിൾ ശേഖരണവും നടത്തുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. സാമ്പിൾ ശേഖരിച്ച ശേഷം സർവേയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ഐസൊലേഷൻ ആവശ്യമില്ലെന്നും, ട്രാക്കിംഗ് ബ്രേസ്‌ലെറ്റ് പോലെയുള്ള നിരീക്ഷണ ഉപകരണങ്ങൾ ഇവരിൽ ഉപയോഗിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സഹായവും സർവേയുടെ ഭാഗമായി മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്.

4 ഘട്ടങ്ങളായി നടപ്പിലാക്കുന്ന ഈ സർവേയിൽ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും, വിലായത്തുകളിലും വിവിധ പ്രായത്തിൽപ്പെട്ടവരുടെ ഇടയിൽ ജനസംഖ്യാപരമായ വിവര ശേഖരണവും, രക്തസാമ്പിളുകളുടെ ശേഖരണവും നടപ്പിലാക്കും.5 ദിവസം വീതം നീണ്ടു നിൽക്കുന്ന ഓരോ ഘട്ടങ്ങളിലും, 5000-ത്തിൽ പരം സാമ്പിളുകളാണ് പരിശോധനകൾക്കായി ശേഖരിക്കുന്നത്. ഓരോ ഘട്ടത്തിനും ശേഷം രണ്ടാഴ്ച്ച ഇടവേളയിട്ടാണ് സർവേ നടപ്പിലാക്കുക.