സൗദി അറേബ്യ: ഉംറ തീർത്ഥാടനം മൂന്നാം ഘട്ടത്തിന് തുടക്കമായി; ആദ്യ ദിനം 10000 വിദേശ തീർത്ഥാടകർ

GCC News

രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശ തീർത്ഥാടകർക്ക് കൂടി ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുന്ന തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് (നവംബർ 1, ഞായറാഴ്ച്ച) തുടക്കമായി. മൂന്നാം ഘട്ടത്തിലെ ആദ്യ ദിനം തന്നെ 10000 വിദേശ തീർത്ഥാടകർ തീർത്ഥാടനത്തിൽ പങ്കെടുക്കാനായി സൗദിയിൽ എത്തുന്നതാണെന്ന് ഹജ്ജ് ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അംറ് അൽ മദ്ധ അറിയിച്ചു.

ഒക്ടോബർ 4 മുതൽ പുനരാരംഭിച്ച ഉംറ തീർത്ഥാടനത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരെയും, പ്രവാസികളെയും മാത്രമാണ് പങ്കെടുക്കാൻ അനുവദിച്ചിരുന്നത്. മൂന്നാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ഇത്തരത്തിൽ പ്രത്യേക ഉംറ പെർമിറ്റുകൾ നേടി വിദേശങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് സൗദിയിൽ മൂന്ന് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് ഡോ. അംറ് അൽ മദ്ധ വ്യക്തമാക്കി. അതിനു ശേഷം ഇവരെ ഉംറ തീർത്ഥാടനത്തിനായുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതാണ്. ഇത്തരത്തിൽ എത്തുന്ന വിദേശ തീർത്ഥാടകർക്ക് 3 ദിവസത്തെ ക്വാറന്റീൻ ഉൾപ്പടെ, ആകെ പത്ത് ദിവസമാണ് സൗദിയിൽ തങ്ങാൻ അനുവാദം നൽകുന്നത്.

തീർത്ഥാടനത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി 20 തീർത്ഥാടകർ അടങ്ങുന്ന 500 സംഘങ്ങളായാണ് തീർത്ഥാടന ചടങ്ങുകളിലേക്ക് ഇവർക്ക് പ്രവേശനം നൽകുന്നത്. 18-നും, 50-നും ഇടയിൽ പ്രായമുള്ള വിദേശികൾക്കാണ് തീർത്ഥാടനത്തിന് അനുമതി നൽകുന്നത്. വിദേശത്തു നിന്നുള്ള തീർത്ഥാടകർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് ഫലം നിർബന്ധമാണ്. നിലവിൽ സൗദിയ വിമാനങ്ങൾ മാത്രമാണ് വിദേശ തീർത്ഥാടകർക്കായി സർവീസുകൾ നടത്തുന്നത്.

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പ്രതിദിനം പരമാവധി 20000 തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുന്നതാണെന്ന് ഹജ്ജ്, ഉംറ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പുറമെ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രാർത്ഥനകൾക്കായി 60000 പേർക്ക് പ്രതിദിനം പ്രവേശനാനുവാദം നൽകുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.