യു എ ഇ: വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

GCC News

രാജ്യത്ത് വ്യാജവാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ സംബന്ധിച്ച വിവരങ്ങൾ അറിയിച്ച് കൊണ്ടുള്ള ഒരു വീഡിയോ പബ്ലിക് പ്രോസിക്യൂഷൻ 2022 ജനുവരി 2-ന് ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്.

കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടുള്ള 2021-ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 34 പ്രകാരമുള്ള നടപടിക്രമങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിരിക്കുന്നത്. ഈ നിയമത്തിലെ ആർട്ടിക്കിൾ 52 അനുസരിച്ച്, ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും, കിംവദന്തികളും, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കാനോ, പ്രചരിപ്പിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷയും 100000 ദിർഹം പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഗവൺമെന്‍റ് അധികാരികൾക്കെതിരെ പൊതുജനാഭിപ്രായം ഉണർത്തുന്ന തെറ്റായ വാർത്തകളോ, കിംവദന്തികളോ പ്രസിദ്ധീകരിക്കുക, പകർച്ചവ്യാധി, പ്രതിസന്ധികൾ അല്ലെങ്കിൽ ദുരന്തങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്ന നിയമലംഘകർക്ക് കുറഞ്ഞത് രണ്ട് വർഷം തടവും, 200000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

WAM