യു എ ഇ: 2022 ജനുവരി 24 മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പടിപടിയായി പുനരാരംഭിക്കുമെന്ന് NCEMA

GCC News

2022 ജനുവരി 24 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അധ്യയനത്തിനായി വിദ്യാർത്ഥികൾ പടിപടിയായി തിരികെ പ്രവേശിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടപ്പിലാക്കുന്നതെന്നും NCEMA കൂട്ടിച്ചേർത്തു.

ജനുവരി 19-ന് വൈകീട്ട് നടന്ന യു എ ഇ സർക്കാരിന്റെ പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയുടെ ഔദ്യോഗിക വക്താവ് ഹസാ അൽ മൻസൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന വിദ്യാർത്ഥികളുടെ ആദ്യ വിഭാഗം ജനുവരി 24 മുതലും, രണ്ടാം വിഭാഗം ജനുവരി 31 മുതലും വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കുന്നതാണ്.

ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരിച്ച നടപടിക്രമങ്ങളും നിർദ്ദേശങ്ങളും അൽ മൻസൂരി പത്രസമ്മേളനത്തിൽ വിശദീകരിച്ചു. നിലവിലെ സാഹചര്യങ്ങളും, സംഭവവികാസങ്ങളും നിരീക്ഷിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളെ മുൻ‌കൂട്ടി നേരിടാൻ വിദ്യാഭ്യാസ മേഖല പൂർണ്ണമായും സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള നടപടിക്രമങ്ങൾ മന്ത്രാലയം കൈക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

“നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും സ്‌കൂളുകൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിനുമുള്ള ചട്ടക്കൂടിനു കീഴിൽ, വിദ്യാർത്ഥികളെ ഇൻ-ക്ലാസ് പഠനത്തിലേക്ക് ക്രമാനുഗതമായി മടക്കിക്കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യ ഗ്രൂപ്പ് വിദ്യാർത്ഥികൾ ജനുവരി 24-ന് വിദ്യാലയങ്ങളിൽ തിരികെയെത്തുന്നതാണ്.”, അൽ മൻസൂരി പറഞ്ഞു. “ഈ ആദ്യ ഗ്രൂപ്പിൽ നഴ്‌സറി വിദ്യാർത്ഥികൾ, ഒന്നാം ഗ്രേഡ് വിദ്യാർത്ഥികൾ, പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ അല്ലെങ്കിൽ ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ പതിമൂന്നാം ക്ലാസ് വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്നതാണ്. ഇത്തരത്തിൽ മടങ്ങിയെത്തുന്നവരിൽ അന്തർദ്ദേശീയ, പ്രധാന പരീക്ഷകൾ ഉള്ളവർക്ക് അവ നടത്തുന്നതാണ്. ആദ്യ ഗ്രൂപ്പിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ഉൾപ്പെടുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഗ്രൂപ്പിന് ഗ്രീൻ പാസ് സമ്പ്രദായം നടപ്പിലാക്കുമെന്നും, ശേഷിക്കുന്ന സ്കൂൾ തലങ്ങളും ഗ്രേഡുകളും ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പ് ജനുവരി 31-ന് സ്കൂളുകളിൽ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു. വ്യക്തിഗത വിദ്യാഭ്യാസത്തിന്റെ സുഗമമായ തിരിച്ചുവരവ് ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിരവധി പ്രതിരോധ നടപടികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാലയങ്ങളിലെത്തുന്ന എല്ലാ വിദ്യാർത്ഥികളും 96 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത PCR പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയിലൊരിക്കൽ PCR പരിശോധന നിർബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് രക്ഷിതാക്കൾ അൽ ഹോസ്‌ൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം ഉപയോഗിക്കണമെന്നും, 96 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത PCR പരിശോധനാ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകളിൽ നിന്നുള്ള പഠനയാത്രകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ്. അതേസമയം സ്കൂളുകളിലെ കായിക, സാംസ്കാരിക പ്രവർത്തനങ്ങൾ പ്രസക്തമായ മുൻകരുതൽ നടപടികളുടെ പ്രയോഗത്തോടെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ സ്ഥിതിഗതികൾ പുനഃപരിശോധിക്കുന്നത് വരെ കുട്ടികൾ വിദൂരമായി വിദ്യാഭ്യാസം തുടരണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് റിമോട്ട് ലേണിംഗ് ഓപ്ഷൻ ലഭ്യമാകുമെന്ന് അൽ മൻസൂരി പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റുകൾ രക്ഷിതാക്കളുമായി നേരിട്ട് ബന്ധപ്പെടുകയും പഠന സംവിധാനത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചുമുള്ള വിവരങ്ങൾ അവർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ മാതാപിതാക്കളോട് PCR പരിശോധനകൾ നേരത്തെ നടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

WAM