ഒമാൻ: പെർമിറ്റ് കാലാവധി അവസാനിച്ച 41000-ത്തിൽ പരം പ്രവാസികൾ രാജ്യം വിടുന്നതിന് അപേക്ഷ നൽകി

Oman

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച 41000-ത്തിൽ പരം പ്രവാസികൾ പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി അപേക്ഷകൾ നൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക്, നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ, ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴതുകകളും മറ്റും ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം നവംബർ 10-ന് അറിയിച്ചിരുന്നു.

ഡിസംബർ 13-ന് പുറത്ത്‌വിട്ട കണക്കുകൾ പ്രകാരം ഇത്തരത്തിലുള്ള 41425 അപേക്ഷകൾ ലഭിച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 18800 പേർ നിലവിൽ ഒമാനിൽ തൊഴിലുകൾ ഉള്ളവരാണെന്നും, 19400 പേർ തൊഴിൽ ഉപേക്ഷിച്ചവരും, 2100 പേർ വർക്ക് പെർമിറ്റുകൾ ഇല്ലാത്തവരും, 945 പേർ വിസ കാൻസൽ ചെയ്തവരാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യം വിടുന്നതിനായി അപേക്ഷിച്ചവരിൽ 39400 പേർ വർക്ക് വിസകളിൽ ഒമാനിൽ പ്രവേശിച്ചവരാണ്. 929 പേർ സന്ദർശക വിസകളിലും, 308 പേർ ആശ്രിത വിസകളിലും ഓമനിലെത്തിയവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഇത്തരം തൊഴിലാളികൾക്ക് https://www.manpower.gov.om/ManpowerAllEServices/Details/Registration-for-Departure-within-the-Grace-Period-306 എന്ന വിലാസത്തിലൂടെ റജിസ്‌ട്രേഷൻ സമർപ്പിക്കാവുന്നതാണ്. ഇതിന് പുറമെ സനദ് ഓഫിസുകൾ വഴിയും, എംബസികൾ മുഖാന്തരവും ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്ത് തുടരുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഒമാനിൽ നിന്ന് നിയമപരമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

തൊഴിൽ മന്ത്രാലയത്തിൽ രാജ്യം വിടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ള പ്രവാസി തൊഴിലാളികൾ, റെജിസ്റ്റർ ചെയ്ത് 7 ദിവസത്തിന് ശേഷം, നടപടികൾ പൂർത്തിയാക്കുന്നതിനായി മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ നേരിട്ടെത്താനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാന സമയത്തിന് 7 മണിക്കൂർ മുൻപായി, യാത്രാ രേഖകൾ, യാത്രാ ടിക്കറ്റ്, 72 മണിക്കൂർ സാധുതയുള്ള PCR പരിശോധനാ ഫലം എന്നിവയുമായാണ് മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ ഇവർ എത്തേണ്ടത്. യാത്രാ രേഖകളുടെ കാലാവധി അവസാനിച്ചവരും, യാത്രാ രേഖകൾ നഷ്ടപ്പെട്ടവരുമായ ഇത്തരം പ്രവാസി തൊഴിലാളികൾ ഉടനെ അവരുടെ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടേണ്ടതാണ്.