ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ആരംഭിച്ചു

GCC News

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂൺ 1 മുതൽ ഒമാനിൽ നിലവിൽ വന്നു.

വേനൽ ചൂട് രൂക്ഷമാകുന്ന മാസങ്ങളിൽ നടപ്പിലാക്കുന്ന ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂൺ 1 മുതൽ 2025 ഓഗസ്റ്റ് മാസം അവസാനം വരെ നീണ്ട് നിൽക്കുന്നതാണ്. നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്ന കാലയളവിൽ ഒമാനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ദിനവും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തനങ്ങൾ നിർബന്ധമായും നിർത്തിവെക്കേണ്ടതാണ്.

വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാജ്യത്തെ കെട്ടിടനിർമ്മാണ മേഖല ഉൾപ്പടെയുള്ള പുറം തൊഴിൽ പ്രവർത്തന മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാണ്.

ഈ തീരുമാനത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഒമാൻ തൊഴിൽ നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾ പ്രകാരം പിഴ ചുമത്തുന്നതാണ്.