ഒമാനിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കും, പ്രായമായവർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയതായി സൂചന

featured GCC News

2021 ഫെബ്രുവരി 15 മുതൽ വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ കുട്ടികളും, പ്രായമായവരുമുൾപ്പടെ ഏതാനം വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധച്ച് രാജ്യത്ത് പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അയച്ചിട്ടുള്ള ഔദ്യോഗിക സന്ദേശം ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2021 ഫെബ്രുവരി 15, തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ക്വാറന്റീൻ നടപടികൾക്കായി ചുരുങ്ങിയത് ഏഴ് ദിവസത്തെ മുൻകൂർ ഹോട്ടൽ ബുക്കിംഗ് നിർബന്ധമാണെന്ന് സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 15 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന എല്ലാ വിമാനസർവീസുകളിലും ഇത്തരം മുൻ‌കൂർ ഹോട്ടൽ ബുക്കിംഗ് ഉള്ള യാത്രികർക്ക് മാത്രമായിരിക്കും യാത്രാനുമതി ഉണ്ടായിരിക്കുക എന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ പുതിയ നിർദ്ദേശത്തോടെ ഏതാനം വിഭാഗം യാത്രികർക്ക് അതോറിറ്റി ഇതിൽ ഇളവ് അനുവദിച്ചതായാണ് ലഭിക്കുന്ന സൂചന.

രാജ്യത്തെ ആരോഗ്യ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷം വിദേശത്തു നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന താഴെ പറയുന്ന വിഭാഗം യാത്രികർക്കാണ് ഇപ്പോൾ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ ഇളവ് അനുവദിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനകമ്പനികൾക്കയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നത്.

  • ഒമാനിലെ നയതന്ത്രകാര്യാലയങ്ങളിൽ ജോലിചെയ്യുന്ന നയതന്ത്രജ്ഞർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്രജ്ഞർ, ഇവരുടെ കുടുംബാംഗങ്ങൾ.
  • 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ.
  • 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ.
  • ഒമാനിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളിലെ ജീവനക്കാർ.
  • ഒമാനിലെ ആരോഗ്യ വകുപ്പുകളിൽ നിന്ന് രേഖാമൂലം പ്രത്യേക അനുവാദം നേടിയിട്ടുള്ള ആരോഗ്യപ്രശ്നങ്ങളുള്ള യാത്രികർ.
  • ഒമാനിലെ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ കേന്ദ്രങ്ങളിലെ പെർമിറ്റുകളുള്ളവർ.

ഈ വിഭാഗം യാത്രികർക്ക്, ചെക്ക്-ഇൻ നടപടികൾക്ക് മുൻപായി മുൻ‌കൂർ ഹോട്ടൽ ബുക്കിംഗ് രേഖകൾ ഹാജരാക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിമാനകമ്പനികളെ അതോറിറ്റി അറിയിച്ചിട്ടുള്ളത്.

ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പ്രകടമാക്കുന്ന വിമുഖത കണക്കിലെടുത്താണ് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതെന്ന് സുപ്രീം കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 10-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി സ്വന്തം ഇഷ്ടപ്രകാരമുള്ള ഹോട്ടലുകളോ, അല്ലെങ്കിൽ ബന്ധപ്പെട്ട അധികൃതർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി തയ്യാറാക്കിയിട്ടുള്ള പട്ടികയിൽ നിന്നുള്ള ഹോട്ടലുകളോ തിരഞ്ഞെടുക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ടായിരുന്നു. ഇത്തരം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി വരുന്ന ചെലവുകൾ യാത്രികർ വഹിക്കേണ്ടതാണ്.