ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് തൊഴിൽ മന്ത്രാലയം ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു

featured GCC News

പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.

വേനൽ ചൂട് രൂക്ഷമാകുന്ന മാസങ്ങളിലാണ് ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി, വെയിൽ ഏൽക്കുന്ന രീതിയിൽ, ഒമാനിലെ തുറന്ന ഇടങ്ങളിൽ തൊഴിലെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ദിനവും ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:30 വരെയുള്ള സമയങ്ങളിൽ തൊഴിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതാണ്.

ഈ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് രാജ്യത്തെ കെട്ടിടനിർമ്മാണ മേഖല ഉൾപ്പടെയുള്ള പുറം തൊഴിൽ പ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകൾക്ക് അവബോധം നൽകുന്നതിനായാണ് മന്ത്രാലയം ഇത്തരം ഒരു ബോധവത്കരണ പ്രചാരണ പരിപാടി നടത്തുന്നത്. സൗത്ത് അൽ ബതീന, മുസന്ദം തുടങ്ങിയ ഗവർണറേറ്റുകളിൽ മന്ത്രാലയം ഈ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Source: Oman Ministry of Labor.

ഒമാനിലെ ഔദ്യോഗിക ഉത്തരവ് ‘286/2008’-ലെ ആർട്ടിക്കിൾ 16 പ്രകാരം വേനൽമാസങ്ങളിൽ സൂര്യതപം ഏൽക്കാനിടയുള്ള സമയങ്ങളിൽ തൊഴിലാളികൾ തുറന്ന ഇടങ്ങളിൽ ജോലിചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Cover Image: Oman Ministry of Labor.