COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 42 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

GCC News

പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 42 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. ഡിസംബർ 3-ന് രാത്രിയാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.

പബ്ലിക് പ്രോസിക്യൂഷൻ വിവരങ്ങൾ പുറത്ത് വിട്ടവരിൽ 33 പേർ പ്രവാസികളും, 9 പേർ ഒമാൻ പൗരന്മാരുമാണ്. പ്രവാസികളിൽ 20 ഫിലിപ്പീനികൾ, 9 ബംഗ്ലാദേശികൾ, 3 ഇന്ത്യക്കാർ, ഒരു പാകിസ്താനി എന്നിവർ ഉൾപ്പെടുന്നു. രാത്രികാല യാത്ര നിയന്ത്രണങ്ങളുടെ ലംഘനം, മാസ്കുകൾ ധരിക്കുന്നതിലെ വീഴ്ച്ചകൾ, അനധികൃതമായുള്ള ഒത്തുചേരലുകൾ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ കോടതികളിൽ ഹാജരാക്കുകയായിരുന്നു.

ഇവർക്കെതിരെ കോടതി ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. നവംബർ 24 മുതൽ ഡിസംബർ 3 വരെയുള്ള കാലയളവിലാണ് ഇവർക്ക് ബുറൈമി, മുസന്ദം, ദോഫർ, അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലെ കോടതികൾ ശിക്ഷ വിധിച്ചത്. 3 മാസം വരെ തടവ്, 1000 റിയാൽ വരെ പിഴ തുടങ്ങിയ വിവിധ ശിക്ഷകളാണ് ഇവർക്ക് ലഭിച്ചത്. ഇതിന് പുറമെ ശിക്ഷ ലഭിച്ച 4 പ്രവാസികളെ നാട് കടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.