COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 7 പ്രവാസികളുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

GCC News

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 7 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. ഒക്ടോബർ 22, വ്യാഴാഴ്‌ച്ചയാണ്‌ പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയ ഇവർക്കെതിരെ കോടതി ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്.

ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് ഇവരെ പോലീസ് അറസ്റ് ചെയ്‌തതെന്ന്‌ അധികൃതർ വ്യക്തമാക്കി. തുടർന്ന് നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷൻ കോടതികളിലേക്ക് ഇവരുടെ കേസുകൾ കൈമാറുകയായിരുന്നു. ദോഫർ, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റുകളിലെ കോടതികളാണ് ഈ നിയമ ലംഘകർക്ക് ശിക്ഷ വിധിച്ചത്.

നാല് ബംഗ്ലാദേശി പൗരന്മാരും, രണ്ട് ഇന്ത്യക്കാരും, ഒരു പാകിസ്ഥാനി പൗരനുമാണ് ഇപ്രകാരം ശിക്ഷ ലഭിച്ചിട്ടുള്ളത്. ഇവർക്ക് 1000 റിയാൽ പിഴയും, ഒരു മാസത്തെ തടവും വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ മുതലായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് റോയൽ ഒമാൻ പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ലംഘനങ്ങൾ നടത്തുന്നവരെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായാണ് ഈ നടപടി. ഇത്തരത്തിൽ വീഴ്ച്ച വരുത്തിയ 9 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ ഒക്ടോബർ 15-ന് പ്രസിദ്ധീകരിച്ചിരുന്നു.