സൗദി അറേബ്യ: തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾക്കുള്ള പിഴ തുകകൾ പരിഷ്കരിച്ചു

featured GCC News

രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾക്കുള്ള പിഴ തുകകൾ പരിഷ്കരിച്ചതായി സൗദി അധികൃതർ അറിയിച്ചു. 2026 ഫെബ്രുവരി 25-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യ തൊഴിൽ നിയമലംഘനങ്ങളുടെയും പിഴകളുടെയും പട്ടിക ഭേദഗതി ചെയ്തിട്ടുണ്ട്. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ രാജ്‌ഹിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തൊഴിൽ നിയമലംഘനങ്ങളുടെയും പിഴകളുടെയും പട്ടികയിൽ വരുത്തിയിട്ടുള്ള പ്രധാന ഭേദഗതികൾ താഴെ പറയുന്നു:

  • സാധുതയുള്ള വർക്ക് പെർമിറ്റ് ഇല്ലാതെ പ്രവാസിയായ ഒരു തൊഴിലാളിയെ നിയമിക്കുന്നതിന് 10000 റിയാൽ പിഴ ചുമത്തും.
  • തൊഴിൽ കരാറുകൾ ഇലക്ട്രോണിക് സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്ക് 1000 റിയാൽ പിഴ.
  • പതിനഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ തൊഴിലാളികളായി നിയമിക്കുന്ന 50-ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് 2000 റിയാൽ പിഴ ചുമത്തും.
  • തൊഴിലാളികളുടെ പാസ്സ്‌പോർട്ട്, റെസിഡൻസി പെർമിറ്റ് എന്നിവ പിടിച്ച് വെക്കുന്ന തൊഴിലുടമകൾക്ക് ഇത്തരത്തിലുള്ള ഓരോ തൊഴിലാളിയുടെ എണ്ണത്തിനും 3000 റിയാൽ പിഴ ചുമത്തുന്നതാണ്.
  • പ്രായപൂർത്തിയാകാത്തവരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 1500 റിയാൽ പിഴ ചുമത്തും.
  • സ്ത്രീ ജീവനക്കാർക്ക് പ്രസവാവധി നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്ക് 1000 റിയാൽ പിഴ ചുമത്തും.
  • അമ്പതിലധികം വനിതാ തൊഴിലാളികൾക്കുള്ളതും, ഇവർക്ക് ആറ് വയസ്സിൽ താഴെ പ്രായമുള്ള പത്ത് കുട്ടികളുള്ളതുമായ സ്ഥാപനങ്ങളിൽ നഴ്‌സറികൾ നിർബന്ധമാണ്. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 3000 റിയാൽ പിഴ ചുമത്തുന്നതാണ്.