സൗദി: പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കാൻ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തും

GCC News

രാജ്യത്ത് പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രവാസി തൊഴിലാളികൾ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ 90 ദിവസത്തിനകം ഐഡി കാർഡ് എടുക്കുന്ന നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഇതിൽ കാലതാമസം വരുത്തുന്നവർക്കാണ് ഈ പിഴ ചുമത്തുന്നത്.

ഇത്തരം റസിഡന്റ് ഐഡികൾക്കുള്ള അപേക്ഷകൾ അബ്ഷെർ ഡിജിറ്റൽ സംവിധാനത്തിലൂടെ തൊഴിലുടമകൾക്ക് പൂർത്തിയാക്കാവുന്നതാണ്. ഇതിനായി ഇതുമായി ബന്ധപ്പെട്ട ഫീ തുകകൾ നൽകേണ്ടതും, തൊഴിലാളിയുടെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കേണ്ടതുമാണ്.