യു എ ഇ: കര അതിർത്തികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുതുക്കി

featured GCC News

അയൽ രാജ്യങ്ങളിൽ നിന്ന് കര അതിർത്തികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുതുക്കിനിശ്ചയിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുമായി ചേർന്നാണ് NCEMA ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാനങ്ങൾ യു എ ഇയുടെ കര അതിർത്തികളിലൂടെ പ്രവേശിക്കുന്ന അയൽ രാജ്യങ്ങളിലെ പൗരന്മാർക്കും, വിദേശികൾക്കും, അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ബാധകമാകുന്നതാണ്. തുടർച്ചയായി കര അതിർത്തിയിലൂടെ പ്രവേശിക്കുകയും, തിരികെ മടങ്ങുകയും ചെയ്യുന്നവർക്കും ഈ നടപടിക്രമങ്ങൾ ബാധകമാണ്. 2021 നവംബർ 23 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഈ തീരുമാന പ്രകാരം, യു എ ഇയുടെ കര അതിർത്തികളിലൂടെ പ്രവേശിക്കുന്ന മുഴുവൻ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (GCC) പൗരന്മാരും, അംഗീകൃത വാക്സിനുകളും ബൂസ്റ്റർ ഡോസുകളും ഉപയോഗിച്ച് COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയ വിദേശികളും യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 14 ദിവസത്തിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇത്തരം സന്ദർശകർ യു എ ഇയിൽ തുടർച്ചയായി ആറ് ദിവസമോ അതിൽ കൂടുതലോ താമസിച്ചാൽ പ്രവേശനത്തിന്റെ ആറാം ദിവസം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.

വാക്സിനേഷൻ പൂർത്തിയാക്കാത്തവർ യു എ ഇയിൽ എത്തിച്ചേരുന്ന തീയതിക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർ നാല് ദിവസമോ അതിൽ കൂടുതലോ യുഎഇയിൽ താമസിക്കുന്ന അവസരത്തിൽ പ്രവേശനത്തിന്റെ നാലാം ദിവസം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. എട്ട് ദിവസമോ അതിൽ കൂടുതലോ താമസിക്കുന്നവർ എട്ടാം ദിവസം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.

വാക്‌സിൻ എടുത്തവരും അല്ലാത്തവരുമായ വിദ്യാഭ്യാസ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന രക്ഷിതാക്കൾക്കും PCR ടെസ്റ്റ് റിസൾട്ടിന്റെ സാധുത 14 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. യാത്രികർ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം, ലഗേജുകൾ ഉൾപ്പടെ അണുവിമുക്തമാക്കുന്ന നടപടികൾ തുടങ്ങിയ എല്ലാ പ്രതിരോധ, മുൻകരുതൽ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

WAM