കുവൈറ്റ്: പൊതുമാപ്പ് പദ്ധതി ജൂൺ 17-ന് അവസാനിക്കും

featured GCC News

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്കായി പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതി 2024 ജൂൺ 17-ന് അവസാനിക്കും. 2024 മെയ് 22-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു അറിയിപ്പ് പുറത്തിറക്കിയത്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്ക് ജൂൺ 17-ന് ശേഷം അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനും, രേഖകൾ പുതുക്കുന്നതിനും, രാജ്യത്ത് നിന്ന് മടങ്ങുന്നതിനും അനുമതിയുണ്ടായിരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിഴ, നിയമനടപടികൾ എന്നിവ കൂടാതെ ഇത്തരം പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ശരിയാക്കുന്നതിനും, നിയമപരമായി രാജ്യത്ത് നിന്ന് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നതിനും അവസരം നൽകുന്നതിനായാണ് മാനുഷിക പരിഗണന മുൻനിർത്തി ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികളെ കണ്ടെത്തുന്നതിനായുള്ള പരിശോധനാ നടപടികൾ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന ജൂൺ 17-ന് ശേഷം ശക്തമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലാവധിയ്ക്ക് ശേഷം ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്നും തുടർന്ന് ഇവരെ നാട് കടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

നിയമനടപടികൾ ഒഴിവാക്കുന്നതിനായി ഇത്തരം പ്രവാസികൾ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലാവധിയ്ക്ക് ശേഷം ഇത്തരം നിയമലംഘനവുമായി ബന്ധപ്പെട്ട് നാട് കടത്തപ്പെടുന്ന പ്രവാസികൾക്ക് കുവൈറ്റിലേക്ക് മടങ്ങി വരുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുവൈറ്റിലെ അനധികൃത കുടിയേറ്റക്കാർക്ക് പിഴ അടച്ച് കൊണ്ട് തങ്ങളുടെ രേഖകൾ ശരിപ്പെടുത്തുന്നതിന് അവസരം നൽകുന്നതിന്റെ ഭാഗമായി 2024 മാർച്ച് 17 മുതൽ ജൂൺ 17 വരെയുള്ള മൂന്ന് മാസത്തേക്കായാണ് മന്ത്രാലയം ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചത്.