ബഹ്‌റൈൻ: മഹാമാരിയെ നേരിടുന്നതിൽ സാമൂഹിക അവബോധം പ്രധാന പങ്ക് വഹിക്കുന്നതായി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി

Bahrain featured

COVID-19 മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സാമൂഹിക അവബോധം പ്രധാന പങ്ക് വഹിക്കുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ മുഴുവൻ ജനങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ രോഗവ്യാപനത്തെ ഫലപ്രദമായി പിടിച്ച് കെട്ടാൻ സാധിക്കൂ എന്നും അധികൃതർ ആവർത്തിച്ചു.

ഏപ്രിൽ 10-ന് രാത്രിയാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. അടിയന്തിര സാഹചര്യങ്ങളിലൊഴികെ വീടുകളുടെ പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കേണ്ടതും, മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം, സമൂഹ അകലം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കേണ്ടതും ഓരോ ബഹ്‌റൈൻ നിവാസിയുടെയും കടമയാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

രാജ്യത്ത് രൂക്ഷമാകുന്ന COVID-19 രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ ജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തത്.

നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കർശന പരിശോധനകൾ രാജ്യത്തുടനീളം തുടരുന്നതായും മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ പോലീസ് വകുപ്പുകളുമായി ചേർന്ന് ഇത്തരം പരിശോധനകൾ തുടരുന്നതായും, നിയമലംഘനങ്ങൾക്കെതിരെ നടപടികൾ കൈക്കൊണ്ടതായും മന്ത്രാലയം വ്യക്തമാക്കി.

പൊതുസമൂഹത്തിൽ COVID-19 പ്രതിരോധ നടപടികളിൽ അവബോധം വളർത്തുന്നതിനായി 2021 ഏപ്രിൽ 8 വരെയുള്ള കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 8139 ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. മാസ്കുകൾ കൃത്യമായി ധരിക്കുന്നതിൽ വീഴ്ച്ചവരുത്തിയ 69468 പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. സമൂഹ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 8891 പേർക്കെതിരെ അധികൃതർ ഇതുവരെ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.