കുവൈറ്റ്: റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന പ്രവാസികൾക്കെതിരെ ശിക്ഷാനടപടികൾ ശക്തമാക്കുന്നു

GCC News

റെസിഡൻസി നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന പ്രവാസികൾക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് ലക്ഷ്യമിടുന്ന നിയമഭേദഗതികൾക്ക് കുവൈറ്റ് നാഷണൽ അസംബ്‌ളിയുടെ കീഴിലുള്ള ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഈ നിയമഭേദഗതി പ്രകാരം വിസിറ്റ് വിസകളിൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വിദേശികൾ, അവർക്ക് റെസിഡൻസി പെർമിറ്റ് ലഭിക്കാത്ത പക്ഷം, മൂന്ന് മാസത്തിനുള്ളിൽ തിരികെ പോകേണ്ടി വരുന്നതാണ്. ഇത് ഉൾപ്പടെയുള്ള റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്ന വിദേശികൾക്ക് ഒരു വർഷം വരെ തടവും, ആയിരം മുതൽ രണ്ടായിരം ദിനാർ വരെ പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾക്ക് ശുപാർശ ചെയ്യുന്നതാണ് ഈ പുതിയ നിയമഭേദഗതികൾ.

മറ്റൊരു തൊഴിലുടമയ്ക്ക് കീഴിൽ തൊഴിലെടുക്കുന്നതായി കണ്ടെത്തുന്ന പ്രവാസികൾക്ക് മൂവായിരം ദിനാർ പിഴചുമത്തുന്നതിനും ഈ പുതിയ നിയമങ്ങൾ ശുപാർശ ചെയ്യുന്നുണ്ട്. ഇതോടൊപ്പം റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തുന്ന പ്രതിദിന പിഴ തുക 2 ദിനാറിൽ നിന്ന് 4 ദിനാറാക്കി ഉയർത്തുന്നതിനും ഈ ഭേദഗതി ശുപാർശ ചെയ്യുന്നുണ്ട്.

ഈ ഭേദഗതി ശുപാർശകൾ അസംബ്‌ളി പാനൽ അംഗീകരിച്ചതായും, ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ തുടർചർച്ചകൾക്കായി നാഷണൽ അസംബ്ലിയിലേക്ക് അയച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഡിസംബർ 19, 20 തീയതികളിൽ നടക്കുന്ന അസംബ്ലി സെഷനിൽ ഇത് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ നിയമഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതോടെ ഫാമിലി വിസകൾ ഉൾപ്പടെയുള്ള എല്ലാ തരം വിസകൾക്കുള്ള അപേക്ഷകളും കുവൈറ്റ് സ്വീകരിച്ച് തുടങ്ങുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സൂചനകൾ.