കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള വർക്ക്ഷോപ്പിൽ യു എ ഇ പങ്കെടുത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജനറൽ സെക്രട്ടേറിയറ്റ് ഓഫ് ദി ഗൾഫ് കോഓപ്പറേഷൻ കൌൺസിൽ, യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC) എന്നിവർ സംയുക്തമായാണ് ഈ വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ഗൾഫ് കള്ളപ്പണ വിരുദ്ധ തന്ത്രം വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.

യു എ ഇ ആഭ്യന്തര മന്ത്രാലയമാണ് ഈ വർക്ക്ഷോപ്പിൽ പങ്കെടുത്തത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഈ വർക്ക്ഷോപ്പ് സെപ്റ്റംബർ 8 മുതൽ 11 വരെ നീണ്ട് നിന്നു.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF), മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (MENAFATF) എന്നിവ പുറപ്പെടുവിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി, ജിസിസി അംഗരാജ്യങ്ങൾക്കിടയിൽ സുരക്ഷയും നിയന്ത്രണ സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഏകീകൃത തന്ത്രപരമായ ചട്ടക്കൂട് സ്ഥാപിക്കുക എന്നതായിരുന്നു ഈ വർക്ക്ഷോപ്പിന്റെ ലക്ഷ്യം.
കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ ജിസിസി സെക്രട്ടേറിയറ്റിന്റെ പങ്ക് വർദ്ധിപ്പിക്കുന്നതിലും, കൂടുതൽ വികസനത്തിനായുള്ള ദേശീയ നിയമനിർമ്മാണങ്ങൾ, നയങ്ങൾ, സംവിധാനങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ-ബുദൈവി, ജിസിസി ആഭ്യന്തര മന്ത്രാലയങ്ങൾ, റെഗുലേറ്ററി, ജുഡീഷ്യൽ അധികാരികൾ, കേന്ദ്ര ബാങ്കുകൾ, പ്രത്യേക അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തു.
WAM

