യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തി. 2026 ജനുവരി 19-നാണ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്.
UAE President, Indian Prime Minister discuss ways to strengthen bilateral partnership.
— WAM English (@WAMNEWS_ENG) January 19, 2026
The two sides reviewed the significant and strategic development of UAE-India relations, particularly in the economy, investment, space, renewable energy, and food security areas.#WamNews… pic.twitter.com/fMkrBeJCGq
ഡൽഹിയിലെ പാലം എയർ ബേസിലെത്തിയ യു എ ഇ പ്രസിഡന്റിനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രെസിഡെൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, മറ്റു മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡന്റിനെ അനുഗമിച്ചിരുന്നു.

തുടർന്ന് യു എ ഇ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ ഒദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനത്തിന്റെ പശ്ചാത്തലത്തിൽ യു എ ഇ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും, ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും തുടർന്നും പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം, സഹകരണം എന്നിവ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി.

ഇരുരാജ്യങ്ങളുടെയും പൊതുവായ വളർച്ചാ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്ന സമ്പദ്വ്യവസ്ഥ, നിക്ഷേപം, ബഹിരാകാശം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, പുനരുപയോഗ ഊർജ്ജം, ഭക്ഷ്യസുരക്ഷ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ യു എ ഇ-ഇന്ത്യ ബന്ധങ്ങളുടെ സുപ്രധാനവും തന്ത്രപരവുമായ വികസനം ഇരുപക്ഷവും അവലോകനം ചെയ്തു.
ആഗോള വികസനം, സ്ഥിരത, സമൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ബഹുമുഖ സഹകരണ ശ്രമങ്ങളിൽ യു എ ഇ-ഇന്ത്യ പങ്കാളിത്തത്തിന്റെ മൂല്യം ഇരുവരും ഊന്നിപ്പറഞ്ഞു. സാങ്കേതികവിദ്യ, കൃത്രിമബുദ്ധി തുടങ്ങിയ മേഖലകളിൽ അവയുടെ വിശാലമായ സാധ്യതകൾ ഉപയോഗിച്ച് കൊണ്ട് തങ്ങളുടെ ജനങ്ങൾക്ക് കൂടുതൽ സമ്പന്നമായ ഭാവി കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളും സഹകരണത്തിനുള്ള എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു പൊതു ദർശനം പങ്കിടുന്നുവെന്ന് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അഭിപ്രായപ്പെട്ടു.
ദക്ഷിണേഷ്യയിൽ സമാധാനം ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും യു എ ഇയുടെ പിന്തുണ അദ്ദേഹം അറിയിച്ചു. 2026-ൽ ബ്രിക്സിന്റെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്ന വേളയിൽ, ആഗോള വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഗ്രൂപ്പിന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ രാജ്യത്തിന്റെ നേതൃത്വത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം ആശംസകൾ നേർന്നു.
WAM

